തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിലെ പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
റോഡ് കുത്തിപ്പൊളിക്കുന്നവർക്ക് അത് പഴയപ്പടിയാക്കാനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു. ജല അതോറിറ്റി റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ അത് പഴയ നിലയിലാക്കണമെന്ന് 2017-ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. "കര്‍ക്കശമായ സമീപനം ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എഞ്ചിനീയര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കഴിയില്ലെങ്കില്‍ രാജിവച്ച് പോകണമെന്ന് എൻജിനീയര്‍മാരോട് കോടതി പറഞ്ഞിട്ടുണ്ട്. നിശ്ചിത കാലയളവില്‍ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്വം കരാറുകാര്‍ക്കുണ്ട്. അത് എത്രത്തോളം നടക്കുന്നുണ്ടെന്ന് പരിശോധിക്കാനും നടത്താത്തത് നടത്തിക്കാനുമുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. പലര്‍ക്കും ഈ കാലാവധി എത്രയെന്ന് അറിയില്ല," മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയുടെ വിമർശനത്തോട് പ്രതികരിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ റോഡുകൾ എളുപ്പം മൂടാൻ ജലവിഭവ വകുപ്പിന് ചില സാങ്കേതിക തടസങ്ങളുണ്ടെന്ന് പറഞ്ഞു. പൈപ്പിട്ട് കഴിഞ്ഞാൽ അതിന്റെ ടെസ്റ്റ് നടത്താതെ കുഴി മൂടാൻ സാധിക്കില്ല. പൈപ്പിട്ട ഉടനെ കുഴി മൂടിയാൽ പിന്നീട് പരിശോധന നടത്തുന്ന സമയത്ത് വീണ്ടും കുഴിക്കേണ്ടി വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രി റിയാസുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ആ സമയം ഈ പ്രശ്നം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം റോഡ് ടാര്‍ചെയ്യാന്‍ കഴിയാത്ത എന്‍ജിനിയര്‍മാര്‍ രാജിവച്ച് പോകണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ ടാര്‍ചെയ്ത് ആറുമാസം കൊണ്ട് തകര്‍ന്നിരിക്കുകയാണെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |