ജ്യോതിഷം ശാസ്ത്രീയമായി നരേന്ദ്രൻ പോറ്റി പഠിച്ചിട്ടില്ല. പക്ഷേ പറയുന്ന പലതും ഫലിക്കും. പ്രകൃതി തന്ന സിദ്ധിയോ ബുദ്ധിയോ നിരീക്ഷണമോ ആണെന്നല്ലാതെ പ്രത്യേക അവകാശവാദങ്ങളൊന്നും ഉന്നയിക്കാറില്ല. അന്ധവിശ്വാസങ്ങളെ ബലപ്പെടുത്തുന്ന ഒന്നും നിർദ്ദേശിക്കാറില്ല. അടുത്തുള്ള ക്ഷേത്രത്തിൽ ഒരു അർച്ചന അല്ലെങ്കിൽ നിവേദ്യം. അതും സ്വന്തം പോക്കറ്റും മടിശ്ശീലയും നോക്കി മതി എന്ന് ഓർമ്മിപ്പിക്കാറുമുണ്ട്. കൗമാരത്തിൽ വീടുവിട്ടിറങ്ങി. നാലഞ്ചുവർഷം ഹരിദ്വാറിൽ ഏതോ ആശ്രമത്തിലായിരുന്നുവെന്നും അപ്പോൾ ഏതോ ആചാര്യനിൽ നിന്ന് കിട്ടിയ സിദ്ധിയാണ് പ്രവചനങ്ങൾ ഫലിക്കുന്നതിന് പിന്നിലെന്നും നാട്ടുകാരിൽ ചിലർ പറയാറുണ്ട്.
ആവശ്യക്കാർ മടങ്ങുമ്പോൾ എന്തെങ്കിലും ദക്ഷിണവച്ചുപോകും. പ്രവചനങ്ങളും നിർദ്ദേശങ്ങളും ഫലിച്ചശേഷം വരുമ്പോൾ സന്തോഷം കൂടും. അത് ദക്ഷിണയിൽ പ്രതിഫലിച്ചെന്നും വരാം. അങ്ങനെ കിട്ടുന്നതിൽ നല്ലൊരുപങ്ക് മറ്റുള്ളവരെ സഹായിക്കാൻ വിനിയോഗിക്കുകയും ചെയ്യും. വാർദ്ധക്യത്തിലും നരേന്ദ്രൻ പോറ്റി തന്റെ കർമ്മം തുടരുന്നു. ഇളയമകൾക്ക് അച്ഛൻ ഇതൊക്കെ നിർത്തണമെന്ന അഭിപ്രായമാണ്. അച്ഛനും മകളും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തിന്റെ കാരണവും ഇതൊന്നുമാത്രം. പഠിച്ചതും ശീലിച്ചതുമായ വിദ്യ അന്ത്യശ്വാസം വരെ തുടരണമെന്ന ചിന്താഗതിക്കാരനാണ് നരേന്ദ്രൻ പോറ്റി.
വിവാഹം കഴിക്കാനിഷ്ടമില്ലാതിരുന്ന പോറ്റിക്ക് എങ്ങനെ കുടുംബമുണ്ടായി? മൂന്നുമക്കളുണ്ടായി എന്നൊക്കെ ചിലർ ചോദിച്ചിരുന്നു. അത് പ്രകൃതിയുടെ മറ്റൊരു വികൃതി. ബന്ധുവായ ഒരു വീട്ടിൽ നരേന്ദ്രൻ ഇടയ്ക്കിടെ പോകുമായിരുന്നു. വലിയച്ഛന്റെ മകന്റെ വീട്ടിൽ. അയാൾക്ക് ഭാര്യയും രണ്ട് ആൺമക്കളും. നന്നായി മദ്യപിക്കുന്ന അയാൾക്ക് ഭാര്യയെ സംശയം. നരേന്ദ്രനുമായി ബന്ധപ്പെടുത്തി പല അപവാദങ്ങളും പറയും. ഇല്ലാത്ത കാര്യങ്ങളായതുകൊണ്ട് ആ സ്ത്രീ എല്ലാം ക്ഷമിക്കും. ഒരിക്കൽ വഴി നടക്കുമ്പോൾ ആ വീട്ടിൽ വലിയ ബഹളം. നരേന്ദ്രൻ എന്തെന്നറിയാൻ ചെന്നുനിന്നു. നരേന്ദ്രനുമായി ബന്ധമുണ്ടെന്നും മക്കൾ അയാളുടേതല്ലെന്നും പറഞ്ഞ് ആ സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയാണ്. അധികസമയം നോക്കിനിൽക്കാനായില്ല. വന്നോളൂ എന്നോടൊപ്പം കഴിയാൻ തയ്യാറാണെങ്കിൽ എന്ന നരേന്ദ്രന്റെ വാക്കുകൾ ഗർജനം പോലെയായിരുന്നു. അങ്ങനെ ആ വാക്കുകളിൽ ആ സ്ത്രീ അഭയം കണ്ടു. മക്കളുമായി ഇറങ്ങിവന്നു. അങ്ങനെ ഒറ്റയാനായി ജീവിക്കാൻ ആഗ്രഹിച്ച താൻ ഗൃഹസ്ഥനായി എന്ന് നരേന്ദ്രൻ പറയാറുണ്ട്. പിന്നീട് അവരിൽ ഒരു മകൾ ജനിച്ചു. മൂത്ത രണ്ട് ആൺകുട്ടികളേയും ഇളയകുട്ടിയേയും സ്വന്തം മക്കളായിത്തന്നെ വളർത്തി. ദക്ഷിണ കിട്ടുന്ന പണത്തിന്റെ ബലത്തിൽ അവർ മൂന്നുപേർക്കും ഓരോ ജീവിതം സ്വരുക്കൂട്ടി. അവർ മരിച്ച ദിവസം ശവസംസ്കാരകർമ്മങ്ങൾ കഴിഞ്ഞപ്പോൾ ഒരുകാര്യം വെളിവായി. താൻ ഒരു അധികപ്പറ്റാണെന്ന്. ആ കുടുംബത്തിലെ കറിവേപ്പില മാത്രമാണെന്ന്. അവർ പറയാതെ പറഞ്ഞു എന്ന് മാത്രം. സ്വന്തം രക്തത്തിൽ പിറന്ന മകളാകട്ടെ അച്ഛൻ ചെയ്തുവന്ന പീറപ്പണി നിറുത്തണമെന്ന വ്യവസ്ഥ വച്ചു. ദീർഘകാലം ഒരു കുടുംബത്തെ പോറ്റിയ ആ വിദ്യയെ തള്ളിപ്പറയാൻ നരേന്ദ്രൻ ഒരുക്കമായിരുന്നില്ല. അങ്ങനെ വാടകയ്ക്കെടുത്ത ഒറ്റമുറിയിൽ ജീവിതം തുടരുന്നു. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും ദൈവവും കൂടെയുള്ളപ്പോൾ എങ്ങനെ ഒറ്റയ്ക്കാകും എന്ന നരേന്ദ്രന്റെ ചോദ്യം ശക്തിയുള്ളതാണ്. പ്രകാശം പരക്കാനുള്ളതാണ് അത് കെട്ടി നിൽക്കാനുള്ളതല്ല എന്നും അദ്ദേഹം ഓർമ്മിപ്പിക്കും. തന്റെ ജീവിതമൊഴികെയുള്ള പ്രവചനങ്ങളെല്ലാം ഫലിക്കുന്നതോർത്ത് അയാൾ സ്വയം ചിരിക്കാറുണ്ട്, ചിരിയുടെ അവസാനം നെടുവീർപ്പിടാറുണ്ട്.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |