തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ നടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ. മൂന്ന് മാസത്തിന് ശേഷമാണ് സംഭവത്തിൽ കമ്മീഷൻ ഇടപെടലുണ്ടാവുന്നത്. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊലീസിന് ബോധവത്ക്കരണം നൽകണമെന്നും ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് പരസ്യവിചാരണ നടന്നത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോട്ടിൽ അപമാനിച്ചത്. മോഷണം പോയെന്ന് പറഞ്ഞ ഫോൺ ഉദ്യോഗസ്ഥയുടെ ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ഗുരുതരമായ തെറ്റു ചെയ്തെന്ന് വ്യക്തമായെങ്കിലും പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികൾ അവസാനിപ്പിച്ചു. സംഭവത്തിൽ ബാലാവകാശകമ്മീഷൻ നേരത്തേ ഇടപെട്ടിരുന്നു.പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ് സി എസ് ടി കമ്മീഷനും പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |