തേനും വയമ്പും നിറച്ച പാട്ടുകൾ ആസ്വാദകർക്ക് സമ്മാനിച്ച പാട്ടെഴുത്തുകാരനായിരുന്നു ബിച്ചു തിരുമല.
എം.എസ്. വിശ്വനാഥനും ഇളയരാജയും ദേവരാജനും രവീന്ദ്രനും എം.ജി. രാധാകൃഷ്ണനും എ.ടി. ഉമ്മറും ജെറി അമൽദേവും ദക്ഷിണാമൂർത്തിയും എ.ആർ. റഹ്മാനുമടക്കമുള്ള എത്രയോ സംഗീത ചക്രവർത്തിമാരുടെ ഈണങ്ങൾക്കൊപ്പിച്ച് എത്രയോ പാട്ടുകൾ അദ്ദേഹമെഴുതി. എഴുതിയ പാട്ടുകളിലെല്ലാം തന്റേത് മാത്രമായ ഒരു സവിശേഷ മുദ്ര ബിച്ചു തിരുമല പതിപ്പിച്ചു.
പല്ലവിയിൽ അധികമാരും പ്രയോഗിക്കാത്ത പദങ്ങൾ ഉപയോഗിക്കുന്നതായിരുന്നു പലപ്പോഴും താൻ ചെയ്തിട്ടുള്ള ടെക്നിക്കെന്ന് ബിച്ചു തിരുമല തന്നെ പറഞ്ഞിട്ടുണ്ട്.
സംഗീത സംവിധായകർ ആരായാലും അവർ സൃഷ്ടിക്കുന്ന ട്യൂണിനനുസരിച്ച് അതിവേഗം വരികളെഴുതാനുള്ള വൈഭവമുണ്ടായിരുന്നു ബിച്ചു തിരുമലയ്ക്ക്.ബിച്ചു തിരുമല രചിച്ച പല ഹിറ്റ് ഗാനങ്ങളുടെയും പിറവിക്ക് പിന്നിൽ രസകരമായ ചില കഥകളുണ്ട്. അത്തരം ചില കഥകളിലൂടെ...
ഒറ്റക്കമ്പി നാദം മൂളും...
അശോക്കുമാർ സംവിധാനം ചെയ്ത തേനും വയമ്പും എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രന്റെ സംഗീതസംവിധാനത്തിൽ ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം നിത്യഹരിത സൂപ്പർഹിറ്റുകളാണ്. ഈ സിനിമയ്ക്ക് വേണ്ടി യേശുദാസ് പാടി അനശ്വരമാക്കിയ ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ... എന്ന പാട്ട് പിറന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ബിച്ചു തിരുമല തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ള രസകരമാൽ കഥ.
തിരുവനന്തപുരത്ത് ചാക്കയിലാണ് ബിച്ചു തിരുമല അക്കാലത്ത് താമസിച്ചിരുന്നത്. രവീന്ദ്രൻ കാസറ്റിലാക്കി നൽകിയ ട്യൂൺ കേൾക്കാൻ തുടങ്ങിയപ്പോൾ അപ്രതീക്ഷിതമായി കറണ്ട് പോയി. അതോടെ കൊതുകുകളുടെ ആക്രമണം അതിരൂക്ഷമായി.
മെഴുകുതിരി വെളിച്ചത്തിൽ ഒറ്റക്കമ്പിയുള്ള തംബുരു എന്ന പുസ്ത കം ബിച്ചു തിരുമല കൈയിലെടുത്തു. പശ്ചാത്തലത്തിൽ കൊതുകുകളുടെ മൂളൽ.
പി. ഭാസ്കരൻ എഴുതിയ ആ പുസ്തകവും കൊതുകുകളുടെ മൂളലും ഒരു നിത്യഹരിത ഗാനത്തിന്റെ പിറവിക്ക് പ്രേരകമാകുകയായിരുന്നു.
ഒറ്റക്കമ്പി നാദം മാത്രം മൂളും... എന്ന ആ പാട്ടിന് ബിച്ചു തിരുമലയെ അക്കൊല്ലത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തി.
ഏഴു സ്വരങ്ങളും...
ഗൃഹലക്ഷ്മിക്കുവേണ്ടി ബാലചന്ദ്രമേനോൻ എഴുതിയ ഈ ഗാനത്തിനും ഈണമിട്ടത് രവീന്ദ്രൻ തന്നെ.
കോഴിക്കോട്ട് വച്ചായിരുന്നു ചിരിയോ ചിരിയിലെ പാട്ടുകളുടെ കമ്പോസിംഗ്. രവീന്ദ്രൻ ഹാർമോണിയത്തിൽ ഒരു ഈണം വായിച്ചു.
''തുടക്കം നന്നായിട്ടുണ്ടല്ലോ രവീ.... നമുക്കിതിൽ തന്നെ പിടിക്കാം..." ഈണത്തിന്റെ ലഹരിയിൽ ബിച്ചു തിരുമല രവീന്ദ്രനോട് പറഞ്ഞു.
പറഞ്ഞ് തീരുംമുൻപേ ട്യൂണിട്ട രവീന്ദ്രനെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ പാടില്ലെന്ന് ബിച്ചു തിരുമല മനസ് കൊണ്ടുറപ്പിച്ചു.
സപ്ത സ്വരങ്ങൾ മനസിൽ ധ്യാനിച്ച് അടുത്ത നിമിഷം ബിച്ചു തിരുമല പാട്ടിന്റെ ആദ്യവരി എഴുതി... '' ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...."
വാശിപ്പുറത്ത് എഴുതിയ പാട്ടിന്റെ ചരണത്തിൽ രവി കസറിക്കളഞ്ഞുവെന്ന് എപ്പോഴും പറയുമായിരുന്നു ബിച്ചു തിരുമല.
പ്രതിഭകൾ മാറ്റുരച്ച പാട്ട് ഗന്ധർവൻ പാടുക കൂടി ചെയ്തപ്പോൾ മലയാള ചലച്ചിത്ര ഗാനശാഖയിലെ മറ്റൊരു ക്ളാസിക്ക് കൂടി പിറവിയെടുക്കുകയായിരുന്നു.
ഒളിക്കുന്നുവോ...
കമൽ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചന് വേണ്ടിയും പാട്ടൊരുക്കിയത് ബിച്ചു തിരുമല - രവീന്ദ്രൻ ടീമായിരുന്നു.
ഒരാണും പെണ്ണും തമ്മിലുള്ള മനസിലൊളിപ്പിച്ച പ്രണയത്തെ തന്റെ മനസിലോ പേനത്തുമ്പിലോ ഒളിച്ചിരുന്ന വരികളെ കടലാസിലേക്ക് പകർന്നപ്പോഴാണ് ഒളിക്കുന്നുവോ.. എന്ന ഗാനം പിറന്നതെന്ന് പഴയ ഒരഭിമുഖത്തിൽ ബിച്ചു തിരുമല പറയുന്നു.
പഴം തമിഴ് പാട്ടിഴയും...
ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന് വേണ്ടി എം.ജി. രാധാകൃഷ്ണൻ ഈണമിട്ട് ബിച്ചു തിരുമല എഴുതി യേശുദാസ് പാടിയ ഗാനം.
''പഴയ ഏതോ കാലത്ത് തമിഴ്നാട്ടിലെ ഏതോ പ്രഭുവിന്റെ അടിമയായിരുന്ന പ്രേതം." പഴം തമിഴ് പാട്ടെന്ന പാട്ട് വരികൾ പിറന്നതിനെപ്പറ്റി ബിച്ചു തിരുമല ഒരിക്കൽ പറഞ്ഞ വാക്കുകൾ.
നീലജലാശയത്തിൽ...
ഐ.വി. ശശി സംവിധാനം ചെയ്ത അംഗീകാരത്തിന് വേണ്ടി എ.ടി. ഉമ്മറിന്റെ ഈണത്തിനനുസരിച്ച് എഴുതിയ പാട്ട് പാടിയത് എസ്. ജാനകിയും യേശുദാസും.
കൊല്ലം ട്യൂണ എന്ന നാടകസമിതിയുടെ മധു ഉദ്ഘാടനം ചെയ്ത ഒരു നാടകത്തിന്റെ പരസ്യം ഒരിക്കൽ പത്രങ്ങളിൽ വന്നു. നീലജലമെന്നായിരുന്നു നാടകത്തിന്റെ പേര്.
ജലത്തിന് നിയതമായൊരു നിറമില്ലെങ്കിലും ആ പദം ബിച്ചു തിരുമലയ്ക്ക് ഇഷ്ടമായി. അങ്ങനെ വീട്ടിലിരുന്ന് വെറുതേ എഴുതിയ പാട്ടാണ് പിന്നീട് അംഗീകാരമെന്ന സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |