കൊച്ചി ∙ ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഡലുകളെ പിന്തുടർന്ന ഓഡി കാറും പിടിച്ചെടുക്കും. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കളമശേരിയിൽ മെട്രോ പൊലീസ് സ്റ്റേഷനിൽ രാവിലെ സൈജു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സൈജുവിനെ മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. അപകടത്തിൽ മരിച്ച മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡി.ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു.സംഭവദിവസം ഇയാൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരിൽവച്ച് മോഡലുകളുമായി വാക്കുതർക്കം ഉണ്ടായെന്നും പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |