മലപ്പുറത്തെ മംഗലം വള്ളത്തോൾ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഇന്നലെ സ്കൂളിലെത്തിയപ്പോൾ ബാഗിൽ പുസ്തകങ്ങൾക്കൊപ്പം പപ്പായയും കൊണ്ടുവന്നിരുന്നു. സ്കൂളിലേക്ക് എന്തിനാണ് പപ്പായയെന്ന സംശയം തോന്നാം. സ്കൂളിലെ ഉച്ചയൂണിന് കറിയും തോരനും വേണമെങ്കിൽ പപ്പായ കൊണ്ടുവന്നേ പറ്റൂ. പച്ചക്കറി വില കുത്തനെ ഉയർന്നതിനൊപ്പം ഉച്ചഭക്ഷണ വിതരണത്തിനായി അഞ്ചുവർഷം മുമ്പ് സർക്കാർ നിശ്ചയിച്ച തുകയിൽ യാതൊരു മാറ്റവും വരുത്താത്തതും കാരണം മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണ വിതരണം കടുത്ത പ്രതിസന്ധിയിലാണ്. ആഴ്ചയിൽ രണ്ട് ദിവസം പപ്പായ കൊണ്ടുള്ള വിഭവം വിളമ്പാനാണ് വള്ളത്തോൾ എ.യു.പി സ്കൂൾ അധികൃതരുടെ തീരുമാനം. 1,118 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കൾ. കുട്ടികൾക്ക് പ്രതിദിനം ലഭിക്കേണ്ട ഭക്ഷണത്തിന്റെ അളവ്, കലോറി മൂല്യം, പ്രോട്ടീൻ എന്നിവ സംബന്ധിച്ച് ഫുഡ്, ന്യൂട്രീഷൻ നോംസും വിദ്യാഭ്യാസ വകുപ്പ് കൃത്യമായി രേഖപ്പെടുത്തി സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്. പ്രൈമറി വിദ്യാർത്ഥികൾക്ക് 100 ഗ്രാം അരിയുടെ ചോറും അപ്പർ പ്രൈമറിക്കാർക്ക് 150 ഗ്രാമും നൽകണം. പയർവർഗങ്ങൾ 30 ഗ്രാം, പച്ചക്കറി (ഇലക്കറികൾ ഉൾപ്പെടെ) 75 ഗ്രാം, എണ്ണയും കൊഴുപ്പും 7.5 ഗ്രാം. തേങ്ങ അഞ്ച് ഗ്രാം എന്നിങ്ങനെ കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ആവശ്യമായ കലോറിയും പ്രോട്ടീനും ഉറപ്പാക്കുന്ന സമീകൃത മെനു ഉറപ്പാക്കാനാണ് സർക്കാർ നിർദ്ദേശം.
സംവിധാനമെല്ലാം ഉഗ്രൻ
ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മാസ്റ്റർ കൺവീനറുമായ സമിതിയിൽ വാർഡ് മെമ്പർ, എസ്.എം.സി ചെയർമാൻ. എസ്.സി, എസ്.ടി, ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓരോ പ്രതിനിധി വീതം, രണ്ട് അദ്ധ്യാപർ, എയ്ഡഡ് സ്‌കൂളെങ്കിൽ മാനേജറോ, മാനേജറുടെ പ്രതിനിധിയോ, വിദ്യാർത്ഥികളുടെ ഒരുപ്രതിനിധി, ഉച്ചഭക്ഷണ പാചകത്തൊഴിലാളി എന്നിവരുൾപ്പെട്ട വിപുലമായ സമിതി തന്നെയുണ്ട്. എല്ലാ മാസവും കൃത്യമായി ഉച്ചഭക്ഷണ സമിതി യോഗം ചേരണം. ന്യൂട്രീഷ്യൻ വിദഗ്ദർ, കൃഷി ഓഫീസർ, പ്രദേശത്തെ പി.എച്ച്.സിയിലെ ഡോക്ടർ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുപ്പിക്കാം. കുട്ടികൾക്ക് മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള സംവിധാനങ്ങളും മാർഗരേഖകളും എല്ലാമുണ്ട്. പക്ഷെ അടിസ്ഥാനമായി വേണ്ട ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. അതു വഴിയേ പറയാം.
കണ്ണ് തള്ളിക്കുന്ന വിഭവങ്ങൾ
ഭക്ഷണത്തിന്റെ വൈവിദ്ധ്യം ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് പ്രത്യേക മെനു തന്നെ സ്‌കൂളുകൾക്ക് കൈമാറിയിട്ടുണ്ട്. ഒക്ടോബർ 21ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്ന മെനു ഇങ്ങനെ. ചോറിനൊപ്പം ഒരു കറി നിർബന്ധം. കുട്ടികൾക്ക് കലോറിയും പ്രോട്ടീനും ഉറപ്പാക്കുന്ന വിധം അളവിൽ പച്ചക്കറിയും പയറുവർഗങ്ങളും ഉറപ്പാക്കണം. കറികളിൽ ദൈനംദിന വൈവിദ്ധ്യം ഉറപ്പാക്കാനായി ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, മുതിര എന്നിവ ഉൾപ്പെടുന്ന വിധം മെനു തയ്യാറാക്കണം. തിങ്കളാഴ്ച ചോറിനൊപ്പം പരിപ്പുകറി, പച്ചക്കറി കൊണ്ടൊരു തോരനും ചൊവ്വാഴ്ച എരിശ്ശേരി, ഇലക്കറികളും ബുധൻ സാമ്പാർ, അവിയൽ, വ്യാഴം പരിപ്പ് കറി, ഇലക്കറി, വെള്ളി സാമ്പാർ, അവിയൽ എന്നിങ്ങനെ ഉഗ്രൻ മെനു തന്നെയുണ്ട്. ഇതിന് പുറമെ സപ്ലിമെന്ററി ന്യൂട്രീന്റെ ഭാഗമായി പാൽ, മുട്ട എന്നിവയും നൽകണം. ആഴ്ചയിൽ ഒരുദിവസം മുട്ടയും രണ്ട് ദിവസം 150 മില്ലി വീതം പാലും നൽകണം. മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴം നൽകണം. ഇത്രയും ഉഗ്രനായ മെനു നൽകാൻ സർക്കാർ അനുവദിക്കുന്ന തുക കൂടി അറിയണം. എന്നാൽ മാത്രമേ മെനുവിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ.
മാറ്റമില്ലാത്ത അഞ്ച് വർഷം
അഞ്ചുവർഷം മുമ്പത്തെ വിലയിൽ പച്ചക്കറിയോ പലചരക്ക് സാധനങ്ങളോ ഇന്ന് വാങ്ങാനാവുമോ? കണ്ണടച്ച് പറയാം, കഴിയില്ലെന്ന്. എന്നാൽ സ്കൂളിലെ ഉച്ചഭക്ഷണ മെനു കഴിഞ്ഞ ഒക്ടോബറിലും പുതുക്കിയ, വിദ്യാഭ്യാസവകുപ്പ് ഇതൊന്നും പരിഗണിച്ചിട്ടില്ല. 2016ൽ ഉച്ചഭക്ഷണ ചെലവിലേക്ക് നിശ്ചയിച്ച നിരക്കിലാണ് തുക ഇപ്പോഴും അനുവദിക്കുന്നത്. 150 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു കുട്ടിക്ക് എട്ട് രൂപ നിരക്കിലും 150 മുതൽ 500 വരെയുള്ള കുട്ടികൾക്ക് ഏഴ് രൂപ നിരക്കിലും 500ന് മുകളിലുള്ള ഓരോ കുട്ടിക്കും ആറ് രൂപ നിരക്കിലുമാണ് തുക അനുവദിക്കുന്നത്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാൽ, മുട്ട , ഗ്യാസ് തുടങ്ങിയ അവശ്യ സാധനങ്ങളുടെ വില വൻ തോതിൽ വർദ്ധിച്ചതോടെ പ്രധാനാദ്ധ്യാപകർ കടക്കെണിയിലാകുന്ന സ്ഥിതിയാണ്. ഭക്ഷണ വിതരണം ഉറപ്പാക്കാൻ ഉച്ചഭക്ഷണ കമ്മിറ്റികളൊക്കെ ഉണ്ടെങ്കിലും അധികം വരുന്ന തുക ഇപ്പോൾ പ്രധാനാദ്ധ്യാപകരാണ് നൽകുന്നത്.
കുട്ടികളുടെ ഭക്ഷണത്തിന്റെ കാര്യമായതിനാൽ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കുമ്പോൾ നഷ്ടബോധമില്ലെന്ന് മലപ്പുറം കുന്നുമ്മൽ എ.എം.എൽ.പി സ്‌കൂളിലെ ഹെഡ് മാസ്റ്ററായ കെ.അബ്ദുൾ ലത്തീഫ് പറയുന്നു. കുട്ടികൾ കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ് നിറയും. എന്നാൽ എത്രകാലം ഇങ്ങനെ മുന്നോട്ടുപോവാൻ കഴിയുമെന്ന് അബ്ദുൽ ലത്തീഫ് ചോദിക്കുന്നു.
ഉച്ചഭക്ഷണം ചെലവ് ഇങ്ങനെ
മലപ്പുറം കുന്നുമ്മലിലെ എ.എം.എൽ.പി സ്‌കൂളിൽ 124 കുട്ടികളുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒരു ദിവസം 62 കുട്ടികളാണ് സ്‌കൂളിലെത്തുന്നത്. ഇതുപ്രകാരം എട്ടുരൂപ നിരക്കിൽ ഒരാഴ്ചയിലേക്ക് 2,976 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം 150 മില്ലി ലിറ്റർ പാൽ ഒരു കുട്ടിക്ക് നൽകണം. ആദ്യ ബാച്ചിന് തിങ്കൾ, ബുധൻ ദിവസങ്ങളിലും രണ്ടാംബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പാൽ നൽകും. ഇതുപ്രകാരം 36 ലിറ്റർ പാൽ വേണം. 1,800 രൂപയാണ് ചെലവ്. ആഴ്ചയിൽ ഒരു മുട്ട നൽകാനുള്ള 620 രൂപയടക്കം 2,460 രൂപ ചെലവാകും. പാൽ കൊണ്ടുവരുന്നതിനുള്ള ഓട്ടോചാർജായി 120 രൂപയും. അവശേഷിക്കുന്നത് 436 രൂപയാണ്. ഇതിൽ നിന്ന് വേണം പലചരക്ക് സാധനങ്ങൾ, പച്ചക്കറി, ഗ്യാസ്, പയർ വർഗങ്ങൾ എന്നിവയ്ക്കുള്ള പണം കണ്ടെത്താൻ. അരി സർക്കാർ സൗജന്യമായി സർക്കാർ നൽകുമെങ്കിലും കയറ്റിറക്ക് കൂലി കണ്ടെത്തണം. സർക്കാർ അനുവദിക്കുന്ന തുക ഒന്നിനും തികയില്ലെന്നതിനാൽ പ്രധാനാദ്ധ്യാപകർ സ്വന്തം ചെലവിലാണ് സാധനങ്ങൾ വാങ്ങുന്നത്.
ഉച്ചഭക്ഷണ തുക അനുവദിക്കാൻ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സ്ലാബ് സമ്പ്രദായം അവസാനിപ്പിച്ച് കമ്പോള വിലനിലവാരം അനുസരിച്ച് ഒരു കുട്ടിക്ക് 15 രൂപ നിരക്കിൽ തുക അനുവദിക്കണമെന്നാണ് അദ്ധ്യാപകരുടെ ന്യായമായ ആവശ്യം. മുട്ട, പാൽ വിതരണത്തിന് പ്രത്യേക പാക്കേജായി തുക ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സർക്കാരും വിദ്യാഭ്യാസ വകുപ്പും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വൈകാതെ മിക്ക സ്കൂളുകളിലെയും ഉച്ചഭക്ഷണ മെനു പേരിന് മാത്രമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |