ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ശിക്ഷ ഉറപ്പാക്കാൻ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. മുംബയ് ഭീകരാക്രമണത്തിന്റെ 13-ാം വാർഷികത്തിൽ ഡൽഹി പാക് ഹൈക്കമ്മിഷൻ ഒാഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തിയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരരെ സഹായിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാകിസ്ഥാന് ബാദ്ധ്യതയുണ്ടെന്നും പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥന് നൽകിയ കുറിപ്പിൽ വ്യക്തമാക്കി.
മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തതും ഭീകരർ വന്നതും പാകിസ്ഥാനിൽ നിന്നാണ്. ഇക്കാര്യം മുൻ പാക് പ്രധാനമന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അതിനാൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാൻ പാകിസ്ഥാന് ബാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും രക്ഷസാക്ഷികളായവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഇന്ത്യ ശ്രമം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉണങ്ങാത്ത മുറിവ്: പ്രധാനമന്ത്രി
26/11 ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിലേറ്റ ഉണങ്ങാത്ത മുറിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇപ്പോൾ ഭീകരാക്രമണം നേരിടാൻ ഇന്ത്യ പുതിയ രീതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. മുംബയ് ഭീകരാക്രമണത്തിൽ മരിച്ച സാധാരണക്കാർക്കും സൈനികർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആദരാഞ്ജലി അർപ്പിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |