SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.40 AM IST

പുതിയ വകഭേദം അപകടകാരി?: ജാഗ്രത വേണം

covid-variant

ജൊഹന്നാസ്ബർഗ്: പുതിയ കൊവിഡ് വകഭേദമായ ബി.1.1.529 ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ. ബി.1.1.529ന് ആകെ 50 ജനിതകവ്യതിയാനങ്ങൾ സംഭവിച്ചുകഴിഞ്ഞു. ഇതിൽ 30 എണ്ണം വൈറസിന്റെ മനുഷ്യശരീരത്തിലേക്ക് തുളച്ചുകയറാൻ വൈറസിനെ സഹായിക്കുന്ന ഭാഗമായ സ്‌പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്‌സിനുകളുടെയെല്ലാം ടാർഗറ്റ് എന്ന് പറയുന്നത് തന്നെ സ്‌പൈക്ക് പ്രോട്ടീനുകളാണ്. സ്‌പൈക്ക് പ്രോട്ടീനിൽ വരുന്ന ഈ മാറ്റങ്ങൾ ഈ പുതിയ വകഭേദത്തിന് നേരത്തെയുള്ള വകഭേദങ്ങളേക്കാൾ വ്യാപനശേഷിയുള്ളതാക്കാൻ ഇടയാക്കുമോ എന്ന അന്വേഷണത്തിലാണ് ആരോഗ്യവിദഗ്ദ്ധർ.

ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ വകഭേദത്തിന്റെ റിസപ്റ്റർ ബൈൻഡിംഗ് ഡൊമെയ്‌നിൽ പത്ത് ജനിതകവ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. ഡെൽറ്റയ്ക്ക് ജനിതകവ്യതിയാനം സംഭവിച്ച ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനിൽ സംഭവിച്ച ഇമ്മ്യൂൺ എസ്‌കേപ്പുമായി ബന്ധപ്പെട്ട് കെ.417എൻ എന്ന ജനിതകവ്യതിയാനമാണ്. ബി.1.1.529 അക്കൂട്ടത്തിൽപ്പെട്ടതാണോയെന്ന് വ്യക്തമല്ല.

ഈ പുതിയ വകഭേദത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. എച്ച്.ഐ.വി പോലെ പ്രതിരോധശേഷിയെ ബാധിക്കുന്ന ഏതെങ്കിലും രോഗമുള്ള ഒരാളിലുണ്ടായ കടുത്ത അണുബാധയിൽ നിന്നായിരിക്കാം ബി.1.1.529 രൂപപ്പെട്ടതെന്ന് ലണ്ടനിലെ യു.സി.എൽ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലോക്‌സ് പറയുന്നു.

വകഭേദം ആദ്യം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിൽ നൂറിലേറെ പേർക്കും ബോട്‌സ്വാനയിൽ നാലിൽ കൂടുതൽ പേർക്കും ബി.1.1.529 ബാധിച്ചിട്ടുണ്ട്. രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാദ്ധ്യതയെന്ന് പകർച്ചവ്യാധി വിദഗ്ദ്ധൻ ഡോ. എറിക് ഫെയ്ജിൽ ഡിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
 കരുതലോടെ ഇന്ത്യ

പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ കർശന സ്‌ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്. സമീപകാലത്താണ് ഇന്ത്യ വിസാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും അന്താരാഷ്ട്ര യാത്രമാർഗ്ഗങ്ങൾ തുറന്നതും. അതീവശ്രദ്ധ പുലർത്തുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

 കൊവി‌ഡ് വകഭേദങ്ങൾ

 B.1.1.529

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ B.1.1.529ന് ലോകാരോഗ്യസംഘടനയാണ് ഈ പേര് നൽകിയത്. ആശങ്കപ്പെടേണ്ട വകഭേദമെന്നാണ് വൈറോളജിസ്റ്റായ ടുലിയോ ഡി ഒലിവെയ്‌റ B.1.1.529നെ വിശേഷിപ്പിച്ചത്. B.1.1.529ന് നിരവധി ജനിതകവ്യതിയാനം സംഭവിച്ചിട്ടുണ്ട്.

 ഡെൽറ്റ (B.1.617.2)

ആദ്യമായി ഇന്ത്യയിൽ കണ്ടെത്തി. വ്യാപന ശേഷി വളരെ കൂടുതലാണ്. വാക്‌സിനുകൾ ഡെൽറ്റയ്ക്കെതിരെ ഫലപ്രദമാണ്. എന്നാൽ വാക്‌സിൻ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ വർദ്ധിക്കാനിടയുണ്ട്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരിൽ ഡെൽറ്റ ബാധിച്ചാൽ അവരിലൂടെ മറ്റുള്ളവർക്ക് രോഗബാധയുണ്ടാകാം.

 ഡെൽറ്റ പ്ലസ് (AY.4.2 )

ഡെൽറ്റയ്ക്ക് പരിവർത്തനം സംഭവിച്ചാണ് ഡെൽറ്റ പ്ലസ് ആയത്. ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണ്. പിന്നീട് പത്തിലേറെ രാജ്യങ്ങളിൽ കണ്ടെത്തി. ബ്രിട്ടനിലാണ് ഡെൽറ്റ വ്യാപിച്ചത്.

ഇത് ആകെ കൊവിഡ് കേസുകളുടെ ആറുശതമാനം മാത്രമാണ്. ബ്രിട്ടനിൽ ആകെ കേസുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഈ വകഭേദം കണ്ടെത്തിയത്.

 ആൽഫ (B.1.1.7)

2020ന്റെ അവസാനം തെക്കുകിഴക്ക് ഇംഗ്ലണ്ടിൽ കണ്ടെത്തി. അമേരിക്ക ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റുള്ള വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപനശേഷിയും മരണസാദ്ധ്യതയുമുണ്ട്. സ്‌പൈക്ക് പ്രോട്ടീനിലാണ് ആൽഫയുടെ ജനിതകവ്യതിയാനം കാണുന്നത്. ആൽഫയുടെ ചെറിയ ജനിതകവ്യതിയാനം പോലും വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം.

 ബീറ്റ (B.1.35 )

ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയത്. ബീറ്റ വളരെ എളുപ്പത്തിൽ വ്യാപിക്കും. ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഇടയാക്കില്ല.

 ഗാമ ( P.1 )

ജനുവരിയിൽ ജപ്പാനിലേക്ക് യാത്ര ചെയ്തവരിൽ ബ്രസീലിൽ വച്ച് ആദ്യമായി കണ്ടെത്തി. ജനവരി അവസാനം ഈ വകഭേദം യു.എസിലും കണ്ടെത്തി. കൂടുതൽ വ്യാപനശേഷിയുള്ള ഗാമ നേരത്തെ കൊവിഡ് വന്നവർക്കും വരാറുണ്ട്.

 ലാംഡ (C.37 )

C.37 എന്നറിയപ്പെടുന്ന വകഭേദമാണ് ലാംഡ. തെക്കേ അമേരിക്കൻ രാജ്യങ്ങളായ പെറു, ഇക്വഡോർ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് അതിവേഗം വ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COVID VARIANT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.