ജോഹന്നാസ്ബർഗ്: ഡെൽറ്റയേക്കാൾ അപകടകാരിയായ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തി ലോക രാജ്യങ്ങൾ. ദക്ഷിണാഫ്രിക്ക, നാംബിയ, ലെസോത്തോ, എസ്വാടിനി, ബോട്സ്വാന എന്നീ ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് കഴിഞ്ഞ ദിവസം ബ്രിട്ടൻ വിമാനയാത്രാ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്. ജർമ്മനി, ഇറ്റലി, എന്നീ യൂറോപ്യൻ രാജ്യങ്ങളടക്കം ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാനിരോധനം ഏർപ്പെടുത്തി. 48 മണിക്കൂർ നേരത്തേയ്ക്ക് ഫ്രാൻസ് ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. സിംഗപ്പൂരും, ഇസ്രയേലും ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന ഉൾപ്പടെയുള്ള നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രകൾ നിരോധിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തുന്നവർ വാക്സിനെടുത്തെങ്കിൽ പോലും ക്വാറന്റൈനിൽ പോകണമെന്ന് ജർമ്മനി വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, സിംബാവേ, ലെസോത്തോ, ബോട്സ്വാന, മൊസാംബിക്ക്, നാംബിയ എന്നിവിടങ്ങൾ സന്ദർശിക്കുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും ഇറ്റലി അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെ ദക്ഷിണാഫ്രിക്ക ശക്തമായി അപലിച്ചു. അതേസമയം, അതിർത്തികൾ അടയ്ക്കില്ലെന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്നും ആസ്ട്രേലിയ അറിയിച്ചു. യൂറോപ്യൻ കമ്മിഷൻ ദക്ഷിണാഫ്രിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ വിമാനയാത്ര നിരോധനം ഇന്നലെ രാത്രി മുതൽ നിലവിൽ വന്നു.
റിപ്പോർട്ടുകൾ പ്രകാരം, നവംബർ ആദ്യം മുതൽ ദക്ഷിണാഫ്രിക്കയിൽ മാത്രം പ്രതിദിന കേസുകളുടെ എണ്ണത്തിൽ പത്തിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ 50ലധികം പേർക്ക് ബാധിച്ചു. പുതിയ വകഭേദത്തിന് ബി.1.1.529 എന്നാണ് ഡബ്ലിയു.എച്ച്.ഒ ശാസ്ത്രജ്ഞർ നാമകരണം ചെയ്തിരിക്കുന്നത്. ഡെൽറ്റയേക്കാൾ രോഗവ്യാപനശേഷിയും വാക്‌സിനുകളോട് കൂടുതൽ പ്രതിരോധശേഷിയും ഈ വകഭേദത്തിന് ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട വകഭേദമാണ് ബി.1.1.529 എന്നാണ് ബ്രിട്ടൻ പറയുന്നത്. ബി.1.1.529ന് നിലവിലുള്ള വാക്സിനുകളുടെ കാര്യക്ഷമത 40 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്ന് ബിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറയുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നാലാം തരംഗം പടരുന്ന സാഹചര്യത്തിൽ പുതിയ വകഭേദം ഭീഷണിയുയർത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ 43 ശതമാനം മുതിർന്നവർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുള്ളതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.ഹോംങ്കോംഗിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്ന് തിരിച്ചെത്തിയ ഒരാളിൽ ബി.1.1.529 കണ്ടെത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. രണ്ട് പേരിൽ ബി.1.1.529യുള്ളതായി സംശയമുണ്ട്. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലും ഒരാൾക്ക് ബി.1.1.529 റിപ്പോർട്ട് ചെയ്തു. ബി.1.1.529 റിപ്പോർട്ട് ചെയ്യുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ബെൽജിയം
യോഗം ചേർന്ന് ലോകാരോഗ്യസംഘടന
ബി.1.1.529നെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ ലോകാരോഗ്യ സംഘടന പ്രത്യേക യോഗം വിളിച്ചു. ഞങ്ങൾക്ക് ഈ വകഭേദത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. ഒരുപാട് പരിവർത്തനം സംഭവിച്ച വകഭേദമാണിത്. അതുകൊണ്ട് ഇതെങ്ങനെ മനുഷ്യശരീരത്തിൽ പ്രവർത്തിക്കുമെന്ന് പറയാനാവില്ല - ഡബ്ലിയു.എച്ച്.ഒയുടെ മുഖ്യ സാങ്കേതിക വിദഗ്ദ്ധ മരിയ വാൻ കെർഘോവ് പറഞ്ഞു. പുതിയ വകഭേദമുണ്ടാക്കുന്ന പരിണിത ഫലങ്ങൾ, വാക്സിനുകൾ, ചികിത്സ എന്നിവയെക്കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ബി.1.1.529നെ പൂർണ്ണമായും മനസ്സിലാക്കാൻ ആഴ്ചകളെക്കും. ദക്ഷിണാഫ്രിക്കയ്ക്ക് മേൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാനിരോധനം ആശങ്കയുണ്ടാക്കുന്നുണ്ട്. കൂടുതൽ ശാസ്ത്രീയമായ സമീപനമാണ് വേണ്ടത് - ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കി.
ആകെ മരണം - 260,465,215
രോഗികൾ - 5,202,508
രോഗമുക്തർ - 235,423,910
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |