തൃശൂർ : ഫുട്ബാൾ പെരുമയ്ക്ക് തിളക്കം കൂട്ടി ജിജോ ജോർജിന് സന്തോഷ് ട്രോഫി നായക സ്ഥാനം. എം.ജി കാവ് സോക്കർ ക്ലബ്ബിലൂടെയാണ് പന്ത് തട്ടി തുടങ്ങിയത്. തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂളിലും തുടർന്ന് കേരള വർമ്മ കോളേജിലൂടെ കാലിക്കറ്റ് ടീമിലും ജിജോയെത്തി. 2014 മുതൽ മദ്ധ്യനിരയിൽ കേരളത്തിന്റെ വിശ്വസ്തനായ ജിജോ ആറാം തവണയാണ് സന്തോഷ് ട്രോഫിയിൽ ജഴ്‌സിയണിയുന്നത്.
ആദ്യമായാണ് ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. മുപ്പത് വയസിന് താഴെ മാത്രം പ്രായമുള്ള യുവനിരയെയാണ് ഇത്തവണ കേരളം കളത്തിലിറക്കുന്നത്. അതുകൊണ്ട് തികഞ്ഞ പ്രതീക്ഷയാണെന്ന് ജിജോ പറഞ്ഞു. ഫൈനൽ റൗണ്ടിലേക്ക് കടക്കാമെന്ന ആത്മവിശ്വാസവുമുണ്ട്. ടീമിലെ പ്രായം കൂടിയ താരം കൂടിയാണ് ജിജോ.
ഇന്ത്യ കണ്ട മികച്ച ഫുട്ബാൾ താരങ്ങളിൽ ഒരാളായ ഐ.എം വിജയനടക്കമുള്ളവർക്ക് ഒപ്പം സെവൻസ് ടൂർണമെന്റുകളിൽ കളിക്കാൻ സാധിച്ച അനുഭവസമ്പത്തും ജിജോക്കുണ്ട്. ക്യാപ്റ്റൻ സ്ഥാനത്ത് നിയോഗിച്ച വിവരം അറിഞ്ഞ ജിജോ ആദ്യം വിളിച്ചത് വിജയനെയായിരുന്നു. ജോപോൾ അഞ്ചേരിയടക്കം മറ്റ് സിനീയർ താരങ്ങളുടെയെല്ലാം അനുഗ്രഹം തേടുമെന്നും ജിജോ പറഞ്ഞു. തിരൂർ കൊഞ്ചിറ റോഡിൽ അന്തിക്കാട്ട് വീട്ടിൽ ജോർജ്ജിന്റെയും മേരിയുടെയും മകനാണ്. സഹോദരി ജിൻസി.
തൃശൂരിൽ നിന്ന് പൊലീസ് ടീമിലെ വിബിൻ തോമസും ജിജോയ്ക്ക് കൂട്ടായി ടീമിലുണ്ട്. കൂടാതെ കഴിഞ്ഞ തവണയും കേരള ടീമിനെ പരിശീലിപ്പിച്ച ബിനോ ജോർജ്ജും സഹപരിശീലകൻ ടി.ജി. പുരുഷോത്തമനും തൃശൂരുകാരാണെന്ന പ്രത്യേകതയുമുണ്ട്. കലൂർ ജവഹർലാൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഡിസംബർ ഒന്നിനാണ് ആദ്യ മത്സരം .
വിബിൻ തോമസ് മൂന്നാം വട്ടം
ചാലക്കുടി: റൈറ്റ് ബാക്ക് കളിക്കുന്ന വിബിൻ ഇത് മൂന്നാം തവണയാണ് കേരളത്തിനായി ജേഴ്സി അണിയുന്നത്. 2018ൽ കൊൽക്കത്തയിൽ നടന്ന സന്തോഷ് ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ വിബിൻ തോമസിന്റെ ഒരു ഗോളാണ് കേരളം വിജയപ്പട്ടം നേടുന്നതിന് നിർണായകമായത്. 2014ൽ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായതിൽ വിബിന്റെ പങ്കുമുണ്ടായി. ഇരുപത് വർഷത്തിന് ശേഷമുള്ള നേട്ടമായിരുന്നു ഇത്. നോർത്ത് ചാലക്കുടി കല്ലുവീട്ടിൽ തോമസ് - മോളി ദമ്പതികളുടെ മകനാണ്. ചാലക്കുടി ഗവ.ബോയ്‌സ് സ്കൂളിൽ പഠിക്കുമ്പോഴാണ് കാൽപ്പന്ത് കളിയിൽ ആകൃഷ്ടനായത്. കായിക അദ്ധ്യാപകനായിരുന്ന കെ.എം. സുകുമാരൻ പരിശീലകനായിരുന്നു. ദേശീയ ഫുട്ബാൾ കോച്ച് ടി.കെ.ചാത്തുണ്ണി വിബിന് മാർഗദർശിയായി. ഇപ്പോൾ കേരള പൊലീസിൽ അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |