ന്യൂഡൽഹി: കർഷക സമരത്തിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുക്കാൻ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഡൽഹി അതിർത്തികളിലേക്ക് ആയിരക്കണക്കിന് കർഷകർ ഒഴുകിയെത്തിയത് പതിവിൽ കവിഞ്ഞ ആവേശത്തോടെ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആഘോഷം. നൂറുകണക്കിന് ട്രാക്ടറുകളിൽ ഉച്ചഭാഷിണി ഘടിപ്പിച്ച് പഞ്ചാബി ഗാനങ്ങൾ മുഴക്കിയാണ് കർഷകർ അതിർത്തികളിലേക്കെത്തിയത്. സിംഘു അതിർത്തിയിൽ ശിവകുമാർ കക്കാജി ശർമ്മ, ബൽബീർ സിംഗ് രജേവാൾ, ഗുർണാംചാധുനി എന്നിവരും തിക്രി അതിർത്തിയിൽ ജഗജീത് സിംഗ് ധലേവാൾ, ജോഗീന്ദർ സിംഗ് ഉഗ്രഹാൻ എന്നിവരും ഘാസി പൂരിൽ രാകേഷ് ടിക്കായതുമാണ് കർഷകരെ അഭിസംബോധന ചെയ്തത്. സിംഘുവിലെ വേദിയിൽ കേരളത്തിൽ നിന്നുള്ള കർഷക നേതാക്കളായ പി. കൃഷ്ണപ്രസാദ്, കെ.വി. ബിജു എന്നിവരുമുണ്ടായിരുന്നു. തുടർസമരങ്ങളെക്കുറിച്ച് ആലോചിക്കാൻ കർഷക സംഘടനകൾ ഇന്ന് രാവിലെ 11ന് യോഗം ചേരും.
യോഗത്തിൽ പാർലിമെൻ്റ് ട്രാക്ടർ മാർച്ച് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. മിനിമം താങ്ങ് വിലയിൽ നിയമ പരിരക്ഷ ലഭിക്കാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ലങ്കാറും സംഗീതവുമായി കർഷകർ
പഞ്ചാബികൾ ഗുരുദ്വാരകളിൽ എത്തുന്നവർക്ക് സ്നേഹത്തോടെ വിളമ്പുന്ന ലങ്കാറും (ഭക്ഷണം) പ്രശസ്ത പഞ്ചാബി ഗായകൻ ബാബു മാറിൻ്റെ ഗാനങ്ങളും കർഷക കൂട്ടായ്മയ്ക്ക് ഉത്സവാന്തരീക്ഷം പകർന്നു. കിസാൻ മസ്ദൂർ ഏകതാ സിന്ദാബാദ് എന്ന മുദ്രാവാക്യമെഴുതിയ കൊടികളും ബാഡ്ജുകളും ടീ ഷർട്ടുകളുമായാണ് കർഷകർ വേദിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |