തൃശൂർ: ഭരണഘടനയെയും ജനാധിപത്യത്തെയും ലംഘിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ഇന്ന് ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ നിന്ന് മതരാഷ്ട്ര സങ്കൽപ്പത്തിലേക്ക് സഞ്ചരിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ട നടപടിയാണ് കേന്ദ്രസർക്കാറിൽ നിന്നും ഉണ്ടാകുന്നത്. 2015 മുതൽ ഭരണഘടന നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന താൽപ്പര്യം സംരക്ഷിക്കാൻ ശക്തമായ പോരാട്ടം ഉണ്ടാകണം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ ജനാധിപത്യം രക്ഷിക്കാനുള്ള പോരാട്ടം തുടരുകയാണ്. കർഷക സമരം അതിന് ഉദാഹരണമാണ്. ഭരണഘടന അംഗീകരിച്ചതിന്റെ വാർഷികത്തോടൊപ്പം ഭരണഘടന ലംഘിച്ചതിനെതിരെ നടത്തിയ സമര വിജയത്തിന്റെ ഒന്നാം വാർഷികവും ആഘോഷിക്കുന്നത് സാധാരണ ജനങ്ങൾക്ക് ആവേശം പകരുന്നതാണെന്നും കാനം പറഞ്ഞു.
ജനങ്ങളുമായി ഏറ്റവുമധികം ബന്ധമുള്ള വകുപ്പ് എന്ന നിലയിൽ റവന്യൂ വകുപ്പിന് അടിസ്ഥാന സൗകര്യം വികസിപ്പിച്ച് കൂടുതൽ ജനസൗഹൃദമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ, ആർ. ഉഷ, കെ.എ. ശിവൻ, എം.യു. കബീർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.കെ വത്സരാജ്, ബിന്ദു രാജൻ തുടങ്ങിയവർ സംസാരിച്ചു. ഭൂരഹിതരില്ലാത്ത കേരളവും ഭാവി കേരളത്തിന്റെ വികസനവും എന്ന വിഷയത്തിൽ മന്ത്രി കെ. രാജൻ പ്രഭാഷണം നടത്തി. എസ്.പി സുമോദ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |