തൃശൂർ: രൂക്ഷമായ വിലക്കയറ്റത്തിൽ, സ്‌കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകാനുള്ള ഫണ്ട് കണ്ടെത്താൻ അദ്ധ്യാപകർ നെട്ടോട്ടത്തിൽ. സർക്കാർ നൽകുന്ന തുച്ഛമായ തുക എങ്ങുമെത്താത്ത സാഹചര്യമാണ്. പലചരക്ക്, പച്ചക്കറി, പാചക വാതകം എന്നിവയ്ക്ക് തീവിലയായതോടെ മുന്നോട്ട് നീങ്ങാനാകുന്നില്ലെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
അദ്ധ്യാപകർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്തും ചിലയിടങ്ങളിൽ പി.ടി.എകളുടെ സഹായത്തോടെയുമാണ് ഉച്ചഭക്ഷണം മുടങ്ങാതെ നൽകുന്നത്. രണ്ട് വർഷം മുമ്പ് 600 രൂപയുണ്ടായിരുന്ന പാചകവാതക സിലണ്ടറിന് ഇപ്പോൾ 930 രൂപയാണ്. വലിയ സിലിണ്ടറിന് രൂപ 2000 ആകും. ഉപ്പു തൊട്ട് കർപ്പൂരത്തിന് വരെ വില കേറി. പക്ഷേ സർക്കാർ സ്‌കൂളുകൾക്ക് നൽകുന്ന തുകയിൽ മാറ്റമില്ല. അരി, ചെറുപയർ, പയർ എന്നിവ മാവേലി സ്റ്റോറിൽ നിന്നും സബ്‌സിഡിയോടെ ലഭിക്കും. എന്നാൽ ഇവയുടെ ലഭ്യതക്കുറവും പ്രശ്‌നമാണ്. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകണം. ഒരു ലിറ്റർ പാലിന് 55 രൂപയാണ് വില. ഒരു മുട്ടയ്ക്ക് നാല് രൂപയും. പാചക തൊഴിലാളികളുടെ കൂലി ഇതര ചെലവുകൾ അടക്കം സ്‌കൂൾ പാചകപ്പുരകളിലെ ചെലവ് കൂട്ടിമുട്ടിക്കാനാകുന്നില്ല
ഉച്ചഭക്ഷണം രണ്ടര ലക്ഷത്തോളം കുട്ടികൾക്ക്
സർക്കാർ (256), എയ്ഡഡ് (676), ഏകാദ്ധ്യാപക സ്‌കൂൾ (ഒന്ന്), സ്‌പെഷ്യൽ സ്‌കൂൾ (ഒന്ന്) അടക്കം ജില്ലയിൽ 954 സ്‌കൂളുകളിലായി 2,41,953 കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഇവിടെയെല്ലാം തുച്ഛമായ സർക്കാർ സഹായമാണ് ലഭിക്കുന്നത്. ആയിരത്തിൽ അധികം കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂളുകളിൽ 50 മുതൽ 60 ശതമാനം വരെ വിദ്യാർത്ഥികൾ മാത്രമേ വരുന്നുള്ളൂ. വരാത്ത കുട്ടികൾക്ക് അരി അടക്കം സാധനം വിതരണം ചെയ്യണമെന്ന സർക്കാർ നിലപാടും ബാദ്ധ്യത കൂട്ടുന്നു.
ഒരു കുട്ടിക്ക് വെറും എട്ട് രൂപ
ഒന്നു മുതൽ 150 വരെ കുട്ടികൾക്ക് ഒരാൾക്ക് പ്രതിദിനം എട്ട് രൂപയാണ് സർക്കാർ സഹായം. 151 മുതൽ 500 വരെ ഏഴും 501ന് മുകളിൽ കുട്ടികൾക്ക് ആറ് രൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. നേരത്തെ നാല് പാദങ്ങളിലായി മുൻകൂട്ടി നൽകിയിരുന്ന തുകയാണ് സ്‌കൂൾ തുറന്ന് മൂന്ന് ആഴ്ച പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ സ്‌കൂൾ അധികൃതർ വലയുന്നത്. അതേസമയം ഡി.പി.ഐയിൽ നിന്നും തുക ലഭിച്ചിട്ടുണ്ടെന്നും ഒരു ദിവസം 20 സ്‌കൂൾ എന്ന നിലയിൽ സ്‌കൂൾ അക്കൗണ്ടിലേക്ക് തുക കൈമാറ്റം തുടങ്ങിയതായും ജില്ല വിദ്യാഭ്യാസ അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |