മൂവാറ്റുപുഴ: ചോളം കൃഷിയിലും നൂറ് മേനി വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പായിപ്ര ഗവണ്മെന്റ് യു.പി.സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഇസ്മയിൽ. ഇത്തിരി സ്ഥലത്ത് ഒത്തിരി കൃഷികൾ ചെയ്യുന്ന കുട്ടി കർഷകൻ ഇസ്മയിലിന്റെ ചോളം കൃഷിയും ഇക്കുറി വൻ വിജയമായി. മുഹമ്മദ് ഇസ്മയിലിനും കുടുംബത്തിനും സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല. പായിപ്രയിൽ വാടകയ്ക്കു താമസിക്കുന്ന പിതാവ് എം.എ.കമാലുദ്ദീൻ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് ഇസ്മായിൽ കൃഷി ചെയ്യുന്നത്. കരനെൽകൃഷി വിജയകരമായി ഇസ്മയിൽ പൂർത്തിയാക്കിയിരുന്നു. ഇസ്മയിലിന്റെ സൂര്യകാന്തി കൃഷിയും വിളവെടുക്കാറായിട്ടുണ്ട്. മഞ്ഞൾ, വെളുത്തുള്ളി, വാഴ കൃഷിയും നല്ല വിളവാണ് നൽകിയത്. ഇതിനു പിന്നാലെയാണ് ചോളം കൃഷിയും വിജയമായത്.
മധുരച്ചോളം ഇനത്തിൽ പെട്ട വിത്താണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. കൃഷി രീതികളും വളവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും കൃഷി ഓഫിസർമാരിൽ നിന്നും ചോദിച്ചറിഞ്ഞു. വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കുറഞ്ഞ തോതിൽ ചോളം കൃഷി ചെയ്യുന്നുണ്ടെങ്കിലും കിഴക്കൻ മേഖലയിൽ ചോളം കൃഷി ആദ്യമാണ് വിജയകരമാകുന്നത്. 120 ദിവസം കൊണ്ട് മഴക്കാലത്തും 90-110 ദിവസംകൊണ്ട് വേനലിലും ചോളം വിളവെടുക്കാൻ കഴിയുമെന്ന് ഇസ്മയിൽ പറയുന്നു. പച്ചക്കറി വിളകളായ തക്കാളി, വഴുതന, മുളക് എന്നിവയ്ക്കുള്ള വാട്ടരോഗം ഒരുപരിധിവരെ പ്രതിരോധിക്കാൻ ഇടയിൽ ചോളം നട്ടാൽ മതിയാകുമെന്നതിനാലാണ് ചോളം കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. കുറഞ്ഞ ചെലവിൽ തികച്ചും ജൈവരീതിയിൽ ലാഭകരമായി കൃഷി ചെയ്യാൻ കഴിയുമെന്നും ഓരോ കുടുംബത്തിലേക്കും ആവശ്യമുള്ള പച്ചക്കറികൾ ഉൾപ്പെടെ കൃഷി ചെയ്യാൻ എല്ലാവരും തയാറാകണമെന്നും സ്വന്തം പ്രവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ഇസ്മായിൽ. സഹോദരിമാരായ ബുഷ്‌റയും, ഇൻഷിറയും ഇസ്മായിലിന് ഒപ്പമുണ്ട്.
സമ്മിശ്രകർഷകർക്ക് ചോളം കൃഷിയും ഒപ്പം കൊണ്ടുപോകാൻ കഴിയുമെന്നാണ് കൃഷി വിജയമായതോടെ വ്യക്തമാകുന്നത്. ഇനിയും കൃഷി തുടരും.
ഇസ്മായിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |