പത്തനംതിട്ട: പ്രണയപ്പകയിൽ 2017 മുതൽ 2021 ഒക്ടോബർ വരെ കൊല്ലപ്പെട്ടത് 12 പേർ. പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക നില തിരിച്ചറിയാൻ പോലും രക്ഷിതാക്കൾക്ക് കഴിയുന്നില്ലെന്ന് മാനസിക രോഗ വിദഗ്ദ്ധർ പറയുന്നു. ഉടമസ്ഥതാബോധം, പങ്കാളിയോടുള്ള സംശയം, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ പലതും സ്നേഹം കൊണ്ടാണെന്ന് പ്രണയത്തിലാകുന്നവർ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇതെല്ലാം സ്വഭാവ വൈകല്യത്തിന്റെ ലക്ഷണങ്ങളാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഭേദമാകുമെങ്കിലും പലരും അത് മനസിലാക്കുന്നില്ല. ഇതാണ് അപകടകരമായ സാഹചര്യത്തിലേക്ക് കുട്ടികളെ തള്ളിവിടുന്നത്
പ്രണയപ്പകയുടെ ഇരകൾ (2017 മുതൽ)
2017 ഫെബ്രുവരി- കോട്ടയം ആർപ്പൂക്കര സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ കേളേജ് വിദ്യാർത്ഥിനി ലക്ഷ്മിയെ പൂർവ വിദ്യാർത്ഥി ആദർശ് പെട്രോളൊഴിച്ച് കത്തിച്ചു. ഇരുവരും പൊള്ളലേറ്റ് മരിച്ചു
ജൂലായ് 22- വിവാഹാഭ്യർത്ഥന നിരസിച്ചതിന് പത്തനംതിട്ട, കടമനിട്ട സ്വദേശി ശാരികയെ സമീപവാസിയായ സജിൽ തീ കൊളുത്തി കൊന്നു
2019 മാർച്ച് 12- തിരുവല്ല ചിലങ്ക ജംഗ്ഷനിൽ റേഡിയോളജി വിദ്യാർത്ഥിനി കവിതയെ പ്രതി അജിൽ റെജി മാത്യു കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു
ഏപ്രിൽ 4- പ്രണയാഭ്യർത്ഥന നിരസിച്ചതിന് തൃശൂർ സ്വദേശി നീതുവിനെ പ്രതി നിധീഷ് കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ചു.
ജൂൺ 16- വള്ളികുന്നം സ്റ്റേഷനിലെ പൊലീസുകാരി സൗമ്യയെ സഹപ്രവർത്തകൻ അജാസ് കാറിടിച്ച് വീഴ്ത്‌തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു
ജൂൺ 19- പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശി ദൃശ്യയെ പ്രതി വീനീഷ് കുത്തിക്കൊന്നു
ഒക്ടോബർ 10- കൊച്ചി, കാക്കനാട്, ദേവികയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രതി മിഥുൻ തീ കൊളുത്തിക്കൊന്നു.
2020 ജനുവരി 6- പ്രണയത്തിൽ നിന്ന് പിൻമാറിയ തിരുവനന്തപുരം, കാരക്കോണം സ്വദേശി അഷിതയെ കഴുത്തറുത്ത ശേഷം ഓട്ടോഡ്രൈവർ അനു ആത്മഹത്യ ചെയ്തു.
ജൂൺ 7- പ്രണയത്തിൽ നിന്ന് പിൻമാറിയ കൊച്ചി, കലൂർ താന്നിപ്പള്ളി വീട്ടിൽ ഇവ ആന്റണിയെ (ഗോപിക) കൊന്ന് പ്രതി സഫർഷ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു
2021 ജൂലായ് 30- കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊന്ന ശേഷം പ്രതി രാഖിൽ സ്വയം വെടിവച്ചു.
ആഗസ്റ്റ് 31- നെടുമങ്ങാട് സ്വദേശി സൂര്യ ഗായത്രിയെ പ്രതി അരുൺ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊന്നു
ഒക്ടോബറിൽ 1- പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്കെത്തിയ തലയോലപ്പറമ്പ് സ്വദേശി നിഥിനയെ പ്രതി അഭിഷേക് കഴുത്തറുത്ത് കൊന്നു
കാമ്പസുകളിൽ തുറന്ന ചർച്ച വേണം
തന്നിലുണ്ടാകുന്ന മാറ്റങ്ങളും പെരുമാറ്റത്തിലെ വൈകല്യവും തിരിച്ചറിയാൻ പലർക്കും സാധിക്കാറില്ല. അദ്ധ്യാപന ശൈലിയും കരിക്കുലവുമടക്കം മാറുന്നുണ്ടെങ്കിലും സാമൂഹിക സാഹചര്യങ്ങളെ സമീപിക്കേണ്ട രീതിയും അതെങ്ങനെ നേരിടാമെന്നും നിയന്ത്രിക്കാമെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നില്ല. തുറന്ന ചർച്ചകൾ കാമ്പസുകളിൽ സംഘടിപ്പിക്കണം. പ്രണയ പരാജയം ജീവിതത്തിന്റെ അവസാനമല്ല. വിഷാദവും നിരാശയും എല്ലാ രോഗത്തേയും പോലെ തന്നെയാണ്. ഇത് മാനസിക രോഗ വിദഗ്‌ദ്ധന്റെ അടുത്തെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. കൗൺസലിംഗ്, മരുന്ന്, സൈക്കോ തെറാപ്പി തുടങ്ങിയവയിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കാനാകും.
- ഡോ. ജി. മോഹൻ റോയ്,
സീനിയർ സൈക്യാട്രിക് വിദഗ്‌ദ്ധൻ, ആർ.എം.ഒ, തിരുവനന്തപുരം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |