തിരുവനന്തപുരം: ഗാർഹിക പീഡനത്തിനിരയായ ആലുവയിലെ നിയമവിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ തയ്യാറായത് കോൺഗ്രസിന്റെ ഉജ്ജ്വല പോരാട്ടത്തിന്റെ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സി.ഐയെ ആദ്യമേ സസ്പെൻഡ് ചെയ്യാനുള്ള വിവേകം സർക്കാർ കാട്ടണമായിരുന്നു. വൈകിയെങ്കിലും സസ്പെൻഡ് ചെയ്തതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. നീതി നിഷേധിക്കപ്പെടുന്നിടത്തെല്ലാം കോൺഗ്രസ് പോർമുഖം തുറക്കും.
സത്യത്തിനും നീതിക്കുമായുള്ള കോൺഗ്രസിന്റെ പോരാട്ടത്തെ ജലപീരങ്കിയും ഗ്രനേഡും ലാത്തിച്ചാർജും പ്രയോഗിച്ച് തകർക്കാനാണ് മുഖ്യമന്ത്രിയുടെ പൊലീസ് ശ്രമിച്ചത്. സമരത്തിന് നേതൃത്വം നൽകിയവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കേസിൽ സി.ഐക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് വന്നപ്പോൾ അയാളെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി പിണറായി സർക്കാർ ആദരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷണപ്രഹസനം നടത്തി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ തുനിഞ്ഞു. പൊലീസുദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളാകുമ്പോൾ സംരക്ഷിക്കപ്പെടുന്ന സാഹചര്യമാണ്. അതിനാൽ ജുഡിഷ്യൽ അന്വേഷണം ഇതിലുണ്ടാവണം.
സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി മൗനം ഭജിക്കുകയാണ്. വാ തുറന്നാൽ ന്യായീകരിച്ച് അപകടത്തിലാകുമെന്ന ബോദ്ധ്യമുള്ളതിനാലാണ് പ്രതികരിക്കാത്തത്. കുറ്റക്കാരെ സംരക്ഷിക്കാനായി അന്വേഷണത്തിൽ വെള്ളം ചേർത്താൽ മോഫിയയുടെ കുടുംബത്തിന് നീതിയുറപ്പാക്കാൻ കോൺഗ്രസ് വീണ്ടും പ്രക്ഷോഭം നടത്തും.
സർക്കാരിനെ തിരുത്തിച്ചത് കോൺഗ്രസെന്ന് പ്രതിപക്ഷനേതാവ്
ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സി.ഐയെ സംരക്ഷിക്കാൻ ശ്രമിച്ച സർക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു.
സ്ത്രീസുരക്ഷാ വിഷയത്തിൽ കേരളത്തിലെ യു.ഡി.എഫും കോൺഗ്രസും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. ഉത്ര കൊലക്കേസിലുൾപ്പെടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സി.പി.എം നേതാക്കളാണ് സംരക്ഷിച്ചത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അക്രമികളെ സംരക്ഷിക്കുകയും നിരപരാധികളെ ശിക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണുള്ളത്. സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം നടത്തുന്നത്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നതും പാർട്ടിയാണ്. പഴയകാല സെൽ ഭരണത്തിലേക്ക് കേരളത്തെ തിരിച്ചു കൊണ്ടുപോകാൻ പ്രതിപക്ഷം അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |