ശബരിമല : രണ്ട് വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന നീലിമല മുതൽ മരക്കൂട്ടം വരെയുള്ള പരമ്പരാഗത തീർത്ഥാടന പാത സഞ്ചാരയോഗ്യമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലെത്തി. ആരോഗ്യവകുപ്പ് നീലിമല, അപ്പാച്ചിമേട് എന്നീ കാർഡിയോളജി സെന്ററുകളിലേക്ക് ആവശ്യമായ ജീവനക്കാരെക്കൂടി നിയമിച്ചാൽ ഉന്നതാധികാര സമിതിയുടെ അനുമതിയോടെ വൈകാതെ പാത തുറക്കാം. വരും ദിവസങ്ങളിൽ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർദ്ധിക്കും.
വെർച്വൽക്യൂ ബുക്കിംഗിൽ ഇത് പ്രതിഫലിച്ചുതുടങ്ങി. ഇത് മുന്നിൽ കണ്ടാണ് തീർത്ഥാടകരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി 22 മാസങ്ങൾക്ക് ശേഷം പാതതുറക്കുന്നതിന് വഴിയൊരുങ്ങുന്നത്. ദേവസ്വം മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത്. നീലിമല മുതൽ മരക്കൂട്ടം വരെയുള്ള പരമ്പരാഗത പാതയിലെ കാടുവെട്ടിതെളിക്കൽ പൂർത്തിയായി. കല്ലുകളിലെ പായൽ പൂർണമായും നീക്കം ചെയ്തു. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലുള്ള കാർഡിയോളജി സെന്ററുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. നശിച്ചുപോയിരുന്ന ബാരിക്കേഡുകൾ പുനസ്ഥാപിച്ച് പെയിന്റിംഗും നടത്തി. നീലിമല മുതൽ മരക്കൂട്ടം വരെയുള്ള പാതയിലെ ആറ് എമർജൻസി മെഡിക്കൽ സെന്ററുകളുടെയും രണ്ട് ടൊയ്‌ലറ്റ് ബ്ലോക്കുകളുടെയും അറ്റകുറ്റപ്പണികളും പൂർത്തിയായിട്ടുണ്ട്. അവസാനഘട്ട ശുചീകരണ പ്രവർത്തനത്തിന് വിശുദ്ധി സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. പാതതുറന്ന് കൊടുക്കുന്നതോടെ ചുക്കുവെള്ളം വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പും ദേവസ്വം ബോർഡ് ആരംഭിച്ചു. ഇതിനിടെ നീലിമല പാത പ്രളയത്തിൽ പൂർണമായും നശിച്ചു എന്ന് കാട്ടി ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിവരുന്നുണ്ട്. പാതയിൽ ഒരിടത്തുപോലും തകരാറുകൾ സംഭവിച്ചിട്ടില്ല. തിരുപ്പതി ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന പാതയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തിലെ നാശമാണ് നീലിമല പരമ്പരാഗത പാതയാണെന്ന് ചൂണ്ടിക്കാട്ടി വ്യാജപ്രചാരണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |