SignIn
Kerala Kaumudi Online
Friday, 19 April 2024 9.43 AM IST

അഞ്ച് ചിത്രം സ്വീഡനിൽ വിറ്റ് 60 സെന്റ് നാട്ടിൽ വാങ്ങി ബാബു, കേരളത്തിൽ 4 ലക്ഷം പറഞ്ഞ ചിത്രത്തിന് കിട്ടിയത് 36 ലക്ഷം

babu1
സ്വീഡനിൽ കെ.ജി.ബാബുവിൻ്റെ ചിത്രപ്രദർശനത്തിൽ നിന്ന്

തൃശൂർ: എറണാകുളത്ത് നാലു ലക്ഷം രൂപ പറഞ്ഞ നിലാവ് എന്ന ചിത്രത്തിന് സ്വീഡൻ കല്പിച്ച വില 36 ലക്ഷം. ഇതടക്കം അവിടെ വിറ്റത് അഞ്ച് ചിത്രങ്ങൾ. ആ തുകകൊണ്ട് ചിത്രകാരൻ തൃശൂർ വേലൂപ്പാടം കമ്മൻകുഴയ്ക്കൽ കെ.ജി. ബാബു നാട്ടിൽ വാങ്ങിയത് 60 സെന്റ് സ്ഥലം. ഇനി അവിടെയൊരു വീടു വയ്ക്കാൻ കൂടുതൽ ചിത്രങ്ങൾ വരച്ച് അയയ്ക്കാനുള്ള ശ്രമത്തിലാണ് ബാബു.

സ്വീഡിഷ് ചിത്രകാരിയും 'വാസ്ബി കോൺസ്താൾ' ഗാലറിയുടെ ക്യൂറേറ്ററുമായ ഡൊറീന മുക്കാനെ സാമൂഹ്യമാദ്ധ്യമം വഴി പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. അവർക്ക് അഞ്ച് ചിത്രങ്ങൾ കഴിഞ്ഞ വർഷം നൽകി. കഴിഞ്ഞമാസം വിലയിട്ട് പ്രദർശനത്തിന് വച്ചു. സ്വീഡനിലെ ഇന്ത്യൻ അംബാസഡർ തൻമയലാലും പ്രശസ്ത ചിത്രകാരന്മാരും പ്രദർശനം കാണാനെത്തിയിരുന്നു. ബാബുവിന്റെ കൈയൊപ്പുള്ള ചിത്രത്തിന്റെ പ്രിന്റുകൾക്കും ഡിമാൻഡായിരുന്നു.

കേരള സാഹിത്യ അക്കാഡമിയിൽ, മൺമറഞ്ഞ നൂറോളം സാഹിത്യകാരന്മാരുടെ പോർട്രെയിറ്റുകൾ വരച്ചത് ബാബുവായിരുന്നു. ആറ് വർഷം മുൻപു വരെ ഒരെണ്ണത്തിന് ലഭിച്ചത് 6000 രൂപ. ചിത്രങ്ങൾക്ക് തേക്കിന്റെ ഫ്രെയിം ഇടാൻ മാത്രം വേണമായിരുന്നു ആറായിരത്തോളം രൂപ. പിന്നീടാണ് 24,000 ആക്കിയത്.

ചൈന ക്ഷണിച്ച കലാകാരൻ


കൾച്ചറൽ മിനിസ്ട്രി ഒഫ് ചൈനയുടെ ക്ഷണപ്രകാരം തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യയിലെ അഞ്ച് കലാകാരന്മാരിൽ ഒരാൾ

കൊറിയയിലെ ബുസാൻ ആർട് ഫെയറിലും ശ്രദ്ധേയൻ

അമേരിക്കയിലെ ബോക്സ്ഹാർട്ട് ഗാലറിയിൽ ലോകത്തിലെ അറുനൂറ് കലാകാരന്മാരിൽനിന്ന് തിരഞ്ഞെടുത്ത ഇരുപതുപേരിൽ മൂന്ന്ഏഷ്യക്കാരിൽ ഒരാൾ

ശ്യാമ എന്ന ചിത്രത്തിന് കേന്ദ്രലളിതകലാ അക്കാഡമിയുടെ അംഗീകാരം

പിറന്ന വീട് മുളങ്കാടിനുള്ളിൽ

ചിമ്മിനി ഡാമിനടുത്ത് പുലിക്കണ്ണിയിൽ മുളംകാടുകൾക്കുള്ളിലായിരുന്നു വീട്. സഹോദരിയും ആറ് സഹോദരന്മാരും കഷ്ടപ്പാടുകൾക്ക് നടുവിലായിരുന്നു. പത്താം ക്ലാസിലെത്തും മുൻപേ വിശപ്പടക്കാൻ നാടുവിട്ടു. ബാനറെഴുതിയും പോസ്റ്ററുകൾ വരച്ചും ഹോട്ടലുകളിൽ പാത്രം കഴുകിയുമായിരുന്നു ചെറുപ്പത്തിലെ ജീവിതം. ഫൈനാർട്‌സ് സ്‌കൂളിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. ഭാര്യ അനിതയും ചിത്രകാരിയാണ്.

2018ലെ പ്രളയത്തിൽ ചിമ്മിനി ഡാമിനടുത്തുണ്ടായ ഉരുൾപൊട്ടലിൽ, സഹോദരന്മാർ താമസിച്ചിരുന്ന സ്ഥലവും മൂന്ന് വീടുകളും വിണ്ടുകീറി. വരന്തരപ്പിള്ളിയിൽ രണ്ടിടത്തായി 60 സെന്റ് സ്ഥലം വാങ്ങിയതോടെ, സഹോദരങ്ങളുടെ കണ്ണീരാണ് ഒപ്പുന്നത്.

ചിത്രങ്ങളിൽ കാടിന്റെ മക്കൾ

അതിരപ്പള്ളി പൊകലപ്പാറ ഊരിൽ നിന്നാണ് ഇളയസഹോദരൻ വിവാഹം ചെയ്തത്. അങ്ങനെ ആദിവാസികളുമായി ഇടപഴകിയതോടെ ചിത്രങ്ങളിലും കാടിന്റെ മക്കളുടെ സൗന്ദര്യം തുടിച്ചു.

`വ്യക്തികളുടെ പ്രശസ്തി നോക്കിയാണ് കേരളത്തിൽ ചിത്രകാരന്റെ സ്വീകാര്യത. കേരളത്തിൽ പലരും സഹായിച്ചിട്ടുണ്ടെങ്കിലും പ്രതിഫലം നൽകാതെ വഞ്ചിച്ചവരേറെ. അങ്ങനെ നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്.'

-കെ.ജി. ബാബു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAINTING PRICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.