വാക്സിനേഷൻ ആഴ്ചയിൽ അഞ്ച് ദിവസമാക്കി
രണ്ടാം ഡോസ് സ്വീകരിക്കാൻ സമയം കഴിഞ്ഞവർ ഡിസം. ഒന്നിന് മുൻപ് വാക്സിനെടുക്കണം
പത്തനംതിട്ട: സമയപരിധി കഴിഞ്ഞിട്ടും കൊവിഡ് രണ്ടാം ഡോസ് സ്വീകരിക്കാത്തവർ ജില്ലയിൽ 75000 ആളുകൾ. കൊവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർ 70000 ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. കൊവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർ അയ്യായിരത്തോളം വരും.
ആദ്യ ഡോസ് എടുത്തപ്പോൾ തന്നെ രണ്ടാം ഡോസ് എത്ര ദിവസം കഴിഞ്ഞ് എടുക്കണമെന്ന് സർട്ടിഫിക്കറ്റിലും ഫോൺ മെസേജായും അറിയിച്ചിട്ടുണ്ട്. എന്നിട്ടും രണ്ടാം ഡോസ് എടുക്കുന്നതിൽ വിമുഖത കാട്ടുന്നവരുണ്ട്.ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിനേഷന്റെ കവറേജ് കൂട്ടുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ ആഴ്ചയിൽ ബുധൻ, ഞായർ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും നടത്തും.
രണ്ടാം ഡോസ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ജില്ലയിലെ 63 ഗവൺമെന്റ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഈ മാസം 29 മുതൽ ഉണ്ടാകും. ഓൺലൈൻ ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് സ്‌പോട്ട് ബുക്കിംഗിലൂടെയും അതത് പഞ്ചായത്തിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിലെത്തിയും വാക്‌സിൻ സ്വീകരിക്കാം. ആദ്യ ഡോസ് കൊവിഷീൽഡ് വാക്‌സിനെടുത്ത് 84 ദിവസം കഴിഞ്ഞവരും, കൊവാക്‌സിൻ ആദ്യ ഡോസെടുത്ത് 28 ദിവസം കഴിഞ്ഞവരും അവസരം പ്രയോജനപ്പെടുത്തണം. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതിന് സമയം കഴിഞ്ഞ എല്ലാവരും ഡിസംബർ ഒന്നിന് മുൻപ് തന്നെ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്നലെ 202 പേർക്ക് കൊവിഡ്
പത്തനംതിട്ട ജില്ലയിൽ ഇന്നലെ 202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ആകെ 7456 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 3163 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
'' കൊവിഡ് രോഗപ്രതിരോധത്തിനായുളള വാക്‌സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ചിലർ വിമുഖത കാട്ടുന്നു. ഇത് കൊവിഡ് വ്യാപനം തടയുന്നതിൽ ജില്ല കൈവരിച്ചിട്ടുള്ള നേട്ടം ഇല്ലാതാക്കാൻ സാദ്ധ്യതയുണ്ട്.
ഡോ. എൽ. അനിതാകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |