മലപ്പുറം: കൊവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ വാക്‌സിൻ എടുക്കുന്നതിൽ വിമുഖത കാണിച്ച് ജില്ല. 85,401 പേർ ആദ്യ ഡോസ് പോലും എടുത്തിട്ടില്ല. ആദ്യ ഡോസ് എടുത്തവർ രണ്ടാം ഡോസെടുക്കാനും താത്പര്യം കാണിക്കുന്നില്ല. ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക മുന്നറിയിപ്പേകുന്നു.
ജില്ലയിൽ ഇന്നലെ വരെ ഒന്നാം ഡോസ് വാക്സിൻ എടുത്തവർ 29,62,957 പേരും രണ്ട് ഡോസും പൂർത്തിയാക്കിയവർ 16,52,877 പേരുമാണ്. രണ്ടാം ഡോസ് എടുക്കാൻ സമയമായവരിൽ 4,84,732 പേർ രണ്ടാം ഡോസ് എടുത്തിട്ടില്ല. ഇത് ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന നേട്ടം ഇല്ലാതാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. വാക്സിനേഷൻ എടുത്തവരിൽ കൊവിഡ് ബാധിച്ചവർ കുറവാണ്. അതിൽ തന്നെ രോഗം ഗുരുതരമായവരും മരണപ്പെട്ടവരും തീരെ കുറവാണ്.
മടിക്കരുതേ വാക്സിനെടുക്കാൻ
കൊവിഡ് വൈറസിനെതിരായി ആന്റിബോഡി ഉണ്ടാക്കി പ്രതിരോധം ഉറപ്പുവരുത്താൻ വാക്സിനേഷൻ സഹായിക്കും. ഒന്നാം ഡോസ് എടുക്കുമ്പോൾ ആന്റിബോഡി ഉത്പാദനം പതിയെ ആരംഭിച്ച് ക്രമേണ ഉയർന്ന തോതിൽ എത്തിയ ശേഷം പതിയെ താഴ്ന്നു വരും. ഇങ്ങനെ താഴ്ന്നുവരുന്ന സമയം കണക്കാക്കിയാണ് വാക്സിന്റെ രണ്ടാം ഡോസ് നൽകുന്നത്. ഇതിലൂടെ വീണ്ടും പ്രതിരോധശേഷി ഉയരുകയും ഏറെകാലം നിലനിൽക്കുകയും ചെയ്യും. കൊവിഡിൽ നിന്ന് സംരക്ഷണം ലഭിക്കും. എന്നാൽ രണ്ടാം ഡോസ് എടുക്കാത്തവരിൽ പ്രതിരോധ ശേഷി കുറഞ്ഞുവരുമ്പോൾ രോഗം ബാധിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. എല്ലാവരും രണ്ട് ഡോസ് വാക്സിനും എടുത്ത് പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കർമ്മ പരിപാടിയുമായി ആരോഗ്യവകുപ്പ്
കൊവിഡ് രണ്ടാം ഡോസ് എത്രയും വേഗം പൂർത്തീകരിക്കുന്നതിനായുള്ള കർമ്മ പരിപാടി ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ തയ്യാറാക്കി .ജില്ലയിലെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിൽ ഓരോ വാർഡിലേയും ഒന്നാം ഡോസ് വാക്സിൻ എടുക്കാത്തവർ, രണ്ടാം ഡോസ് വാക്സിന് സമയമായിട്ടും വാക്സിൻ എടുക്കാത്തവർ എന്നിവരുടെ വിവരങ്ങൾ ശേഖരിച്ച് വരും ദിവസങ്ങളിൽ അവർക്ക് വാക്സിൻ നൽകാനുള്ള പരിപാടി നടപ്പിലാക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര തുടങ്ങിയവരുടെ സഹകരണത്തോടെ കർമ്മപരിപാടി വിജയിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |