1980ലാണ് ബിച്ചു തിരുമലയെ പരിചയപ്പെടുന്നത്. മുപ്പതോളം സിനിമകളിൽ ഒന്നിച്ച് ജോലിചെയ്തു. ഗാനരചയിതാവും സംഗീത സംവിധായകനും എന്നതിനപ്പുറം ആഴത്തിലുള്ള ആത്മബന്ധമായിരുന്നു.
ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലാണ് കൂട്ടുകെട്ട് തുടങ്ങുന്നത്. മിഴിയോരം നനഞ്ഞൊഴുകും..., മഞ്ഞണിക്കൊമ്പിൽ ... തുടങ്ങിയ ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തു. ബിച്ചു മികച്ച കവി മാത്രമല്ല നല്ല ഗായകൻ കൂടിയാണ്. അതുകൊണ്ടുതന്നെ എനിക്ക് എളുപ്പമായി. ഞാൻ ട്യൂൺ പറയുമ്പോൾ അതിനനുസരിച്ച് അദ്ദേഹം മൂളിക്കൊണ്ടിരിക്കും. വരികളും അപ്പോൾത്തന്നെ എഴുതും. അതിൽ മാറ്റങ്ങൾ ഉണ്ടാവാറില്ല.
തട്ടും തടവുമില്ലാത്ത വരികൾ. സാഹിത്യ ഭംഗിക്കൊപ്പം ഗണിതപരമായ കൃത്യതയും. ട്യൂണിനനുസരിച്ച് ഗാനങ്ങൾ എഴുതാൻ ഒരിക്കലും ഇഷ്ടക്കേട് കാട്ടിയില്ല. സിനിമക്കാർ ആവശ്യപ്പെടുന്നത് എഴുതുക. അതായിരുന്നു നയം. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ..., ചുവരില്ലാതൊരു ചിത്രം... തുടങ്ങി ബിച്ചു എഴുതിയ എല്ലാ സിനിമാഗാനങ്ങളും എനിക്ക് ഇഷ്‌ടമാണ്.
ഫെഫ്‌കയ്‌ക്കുവേണ്ടി ''അവൾ എന്നെ നോക്കി, ഞാൻ അതു കണ്ടില്ല''... എന്ന ബിച്ചുവിന്റെ വരികൾക്ക് ഏറ്റവും ഒടുവിൽ സംഗീതസംവിധാനം നിർവഹിച്ചു.
കൊവിഡ് കാലത്ത് ഫോണിലൂടെ സൗഹൃദം നിലനിറുത്തി. ഞാൻ മറവിക്കാരനാണ്. അതു മനസിലാക്കി അദ്ദേഹം വിളിക്കും. ഏഴുമാസം മുമ്പ് വീട്ടിലെത്തി കണ്ടു. ആരോഗ്യനില തീരെ മോശമായിരുന്നു. ഓർമ്മയ്ക്ക് കുഴപ്പമില്ലായിരുന്നു. ഞങ്ങളുടെ ഗാനങ്ങളെല്ലാം അദ്ദേഹം ഓർമ്മിച്ച് പാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |