കൊല്ലം: വിരണ്ടോടിയ ആന സദാനന്ദപുരത്തെത്തിയെന്ന വാർത്ത പരന്നതോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് ഓടിയെത്തിയത്. ഭീതിയുണ്ടെങ്കിലും ആനയെ കാണാനും ഒപ്പമോടാനും മത്സരമായി.
മൊബൈൽ ഫോണുകളിൽ ഫോട്ടോയെടുത്തും ഫേസ്ബുക്കിൽ ലൈവ് കാണിച്ചുമൊക്കെ ചിലർ രസംപങ്കിട്ടു. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും നിയന്ത്രിക്കാൻ പെടാപ്പാടുപെടേണ്ടിവന്നു. ഇടയ്ക്ക് ആന പൊലീസുകാർക്കുനേരെ തിരിഞ്ഞപ്പോൾ അവരും ഓടി. പ്രകോപിതനല്ലെങ്കിലും ഏത് നിമിഷവും ഒരപകടം സംഭവിക്കാമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. അക്രമകാരിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ആളുകൾ ആനയ്ക്കരികിലേക്ക് മൊബൈൽ ഫോണുകളുമായി പോകാൻ തിടുക്കം കാട്ടിയത് പൊലീസിനെ വലച്ചു. പൊലീസ് ഏറെ പറഞ്ഞിട്ടും അനുസരിക്കാത്ത വിധത്തിലായിരുന്നു നാട്ടുകാരുടെ പെരുമാറ്റം. റോഡിൽ നിന്നു സ്വകാര്യ പറമ്പിലെ റബ്ബർ പുരയിടത്തിലേക്ക് ആന കയറുംവരെയും ദുരന്തം സംഭവിക്കുമോയെന്ന ഭീതിയിലായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. ആളുകൾക്കിടയിലേക്ക് ആന ഓടിയെത്തിയാൽ കഥയുടെ ഗതി മാറും എന്നതാണ് ആശങ്ക പരത്തിയത്. ചിതറിയോടാൻ പറ്റാത്തവിധം പ്രദേശമാകെ ആൾക്കൂട്ടം നിറഞ്ഞിരുന്നു. അതേ സമയം എം.സി റോഡിലെ ഗതാഗത തടസമാണ് പൊലീസുകാരെ കൂടുതൽ കുഴപ്പിച്ചത്. ആനയെ തളച്ചശേഷവും റോഡിലെ കുരുക്ക് മാറിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |