വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴും ചരക്കുനീക്കത്തിന്റെ ഭാഗമായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച റെയിൽപാതയുടെ നിർമ്മാണം ഇപ്പോഴും കടലാസിൽ. പദ്ധതി രൂപരേഖ റെയിൽവേക്ക് കൈമാറിയിട്ടും അംഗീകാരം കിട്ടാത്തതാണ് തിരിച്ചടിയാകുന്നത്.
ബാലരാമപുരം മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരെയുള്ള 10.7.കി.മീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കേണ്ടത്. ഇതിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി 10.67 കോടി രൂപയാണ് കൊങ്കൺ റെയിൽ കോർപറേഷന് അനുവദിച്ചത്. ഇവർ തയ്യാറാക്കിയ രൂപരേഖയാണ് അംഗീകാരം കാത്തുകിടക്കുന്നത്.
ഭൂഗർഭ റെയിൽപാതയ്ക്കാണ് ഇവിടെ സാദ്ധ്യത തെളിയുന്നത്. ഇത് പൂർത്തിയായാൽ തെക്കൻമേഖലയിലെ ആദ്യ ഭൂഗർഭ റെയിൽ പാതയാകും വിഴിഞ്ഞത്തേത്. ബാലരാമപുരം മുടമൂർപ്പാറ മുതൽ തുറമുഖ നിർമ്മാണ പ്രദേശം വരെയുള്ള 10.7 കിലോമീറ്റർ ദൂരം ഒറ്റവരിയായാണ് പാത നിർമ്മിക്കുന്നത്. ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും എത്തുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപരേഖ.
എന്ന് തുടങ്ങും?
റെയിൽപ്പാത ബാലരാമപുരം ജംഗ്ഷൻ എങ്ങനെ മറികടക്കും എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് അന്തിമ തീരുമാനം വൈകാൻ കാരണമെന്നാണ് അറിയുന്നത്. 2023ൽ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ വിഴിഞ്ഞത്ത് അടുക്കുമെന്നാണ് കഴിഞ്ഞ ആഴ്ച ഇവിടെ സന്ദർശിച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത്. അത് ശരിവയ്ക്കുന്ന രീതിയിലാണ് തുറമുഖ നിർമ്മാണം പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ബർത്ത് നിർമ്മാണവും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇതിന് അനുബന്ധമായി വരുന്ന റെയിൽപാതയുടെ നിർമ്മാണം മാത്രം അനിശ്ചിതത്വത്തിൽ തുടരുന്നു.
തടസങ്ങൾ നീക്കണം: മന്ത്രി അഹമ്മദ് ദേവർകോവിൽ
റെയിൽവേ പാത നിർമ്മാണനുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ നീക്കണമെന്ന്
കേന്ദ്ര റേയിൽവേ മന്ത്രാലയത്തോട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. പാതയുടെ ഡി.പി.ആറിന് ഉടനടി അംഗീകാരം നൽകണം. ഇതിന് സതേൺ റെയിൽവേ അധികൃതർക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റെയിൽവേ നിർമ്മാണത്തെ സാഗർമാലയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന് നേരത്തെ കേന്ദ്ര ഷിപ്പിംഗ് മന്ത്രിയോടും കേരളം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |