ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്‌പെൻഷനിലായ സി എൽ സുധീറിനെതിരെ വീണ്ടും പരാതി. ജാമ്യം നിൽക്കാൻ എത്തിയ ഡി വൈ എഫ് ഐ നേതാവ് ലിജുവിനെ മർദ്ദിച്ചെന്നാണ് പരാതി.
സുധീർ അഞ്ചൽ സിഐ അയിരിക്കെയായിരുന്നു സംഭവം. വിവാദമായതോടെ ലിജു മദ്യപിച്ചിരുന്നെന്ന് വരുത്തി തീർക്കാൻ സുധീർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇന്നലെയാണ് ആലുവ സി ഐ ആയിരുന്ന സുധീറിനെ സസ്പെെൻഡ് ചെയ്തത്. മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ സുധീറിനെതിരെ ആരോപണമുണ്ടായിരുന്നു.
അതേസമയം മോഫിയയുടെ ആത്മഹത്യയിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും. ഭർത്താവ് സുഹൈലും, ഇയാളുടെ മാതാപിതാക്കളുമാണ് കേസിലെ പ്രതികൾ. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. പ്രതികളുടെ ജാമ്യഹർജിയും കോടതിയുടെ പരിഗണനയിലാണ്. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |