ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ബി.1.1.529 കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഇതു വരെയുള്ള കൊവിഡ് വകഭേദങ്ങളിൽ വച്ച് ഏറ്റവും മാരകമെന്ന് കരുതുന്ന പുതിയ വൈറസിനെ ഒമിക്രോൺ എന്നാണ് ശാസ്ത്രലോകം നാമകരണം ചെയ്തിരിക്കുന്നത്. യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രധാനമായും രാജ്യത്തെ കൊവിഡ് വ്യാപനതോതും വാക്സിനേഷൻ നിരക്കും മനസിലാക്കാനും ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.
നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് , ഇസ്രായേൽ, ബോട്സ്‌വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യൂറോപ്യൻ രാഷ്ട്രങ്ങളിൽ ബെൽജിയത്തിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തുന്നത്. ഈജിപ്തിൽ നിന്ന് വന്ന ഒരു യാത്രക്കാരിയിലാണ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. ഇതിനെ തുടർന്ന് അമേരിക്ക, യു കെ,, ജപ്പാൻ, സിംഗപ്പൂർ , യു എ ഇ, ബ്രസീൽ എന്നീ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞ ദിവസം ഇന്ത്യയിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർവസ്ഥിതിയിലേക്ക് എത്തുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ രോഗവ്യാപനം തീവ്രസ്ഥിതിയിൽ അല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് മാത്രമേ ഇന്ത്യയിലേക്ക് സർവീസ് നടത്തൻ അനുവാദമുള്ളു. നിലവിൽ ദക്ഷിണാഫ്രിക്ക, ബോട്‌സ്‌വാന, ഹോങ്കോംഗ് എന്നീ രാജ്യങ്ങളെ അതീവ രോഗവ്യാപനം ഉള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |