ജയ്പൂർ: സ്വന്തം മാതാപിതാക്കളുടെ കൈയിൽ നിന്നും കണക്കുപറഞ്ഞ് സ്വർണവും പണവും വാങ്ങി ഭർത്തൃവീട്ടിലേക്ക് കൊണ്ടുപോകുന്ന യുവതികൾക്കിടയിൽ തീർത്തും വ്യത്യസ്തയാണ് രാജസ്ഥാനിലെ ബരാമറിലെ അഞ്ജലി കൻവാർ എന്ന യുവതി.
എനിക്ക് 75 ലക്ഷം രൂപ സ്ത്രീധനം വേണമെന്ന് അഞ്ജലി പറഞ്ഞപ്പോൾ മാതാപിതാക്കൾ അമ്പരന്നു. പക്ഷേ, നാട്ടിലെ സാധാരണക്കാരായ പെൺകുട്ടികൾക്ക് പഠനാവശ്യത്തിനുള്ള ഹോസ്റ്റൽ നിർമ്മിക്കാനാണ് ആ പണം കൈമാറുന്നതെന്നറിഞ്ഞപ്പോൾ അവർ അത്ഭുതം കൂറി. അഞ്ജലിയുടെ അച്ഛൻ കിഷോർ സിംഗ് കാനോദ് ആകട്ടെ, തുകയെഴുതാത്ത ചെക്കാണ് മകൾക്ക് കൈമാറിയത്.
വിവാഹ ചടങ്ങുകൾക്ക് ശേഷം അഞ്ജലി വില്ലേജ് ഓഫീസർ മഹന്ത് പ്രതാപ് പുരിയെ പണം നൽകുന്ന വിവരം കത്ത് വഴി അറിയിച്ചു. മഹന്ത് പ്രതാപ് പുരിയാണ് ചടങ്ങിനെത്തിയവരെ ഇക്കാര്യം അറിയിച്ചത്. അഞ്ജലിയേയും കുടുംബത്തിനെയും പ്രശംസിച്ച പ്രതാപ് പുരി അഞ്ജലിയുടെ പ്രവർത്തികൾ മാതൃകാപരമാണെന്ന് പറഞ്ഞു.
പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജലി വൻതുക സംഭാവന നൽകിയത്.
കഴിഞ്ഞ 21നായിരുന്നു പ്രവീൺ സിംഗുമായി അഞ്ജലിയുടെ വിവാഹം. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക ഹോസ്റ്റൽ നിർമാണത്തിന് നൽകണമെന്ന് അഞ്ജലി പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് കിഷോർ സിംഗ് കനോദ് ഒരു കോടി രൂപ മുമ്പ് സംഭാവന നൽകിയിരുന്നു. എന്നിട്ടും ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാകാൻ 75 ലക്ഷം രൂപ കൂടി വേണമായിരുന്നു. ഇതാണ് അഞ്ജലി നൽകിയത്. അഞ്ജലിക്ക് വില്ലേജ് ഓഫീസർ നന്ദി അറിയിച്ചു. അഞ്ജലിയുടെയും പിതാവിന്റെയും തീരുമാനത്തെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ് സോഷ്യൽമീഡിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |