ന്യൂഡൽഹി: ലോകത്തിന് ഭീഷണിയായ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളുടെ വാക്‌സിന് സാധിക്കുമെന്ന് റഷ്യൻ അധികൃതർ. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രിയേവാണ് ഈ അവകാശവാദമുന്നയിച്ചത്. റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്ക് വി, സ്‌പുട്‌നിക്ക് ലൈറ്റ് വാക്‌സിനുകൾ വിവിധ കൊവിഡ് വകഭേദങ്ങളെ ഇതുവരെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് കിറിൽ ദിമിത്രിയേവ് പറഞ്ഞു.
ഡെൽറ്റാ വകഭേദത്തിനെതിരെ സ്‌പുട്‌നിക് 83 ശതമാനം ഫലപ്രദമാണ്. മാരകമായ കൊവിഡ് രോഗത്തിനെതിരെ 91.6 ശതമാനം ഫലം സ്‌പുട്നിക്കിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായെൽ മുരഷ്‌കൊ മുൻപ് പറഞ്ഞിരുന്നു. ഒറ്റ ഡോസ് വാക്‌സിൻ തന്നെ ഡെൽറ്റാ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രാപ്‌തി കാണിച്ചതായാണ് വിവരം.
കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തെ വാക്‌സിൻ നേരിടുന്നതെങ്ങനെ എന്നത് വ്യക്തമല്ലെങ്കിലും എല്ലാ കൊവിഡ് വകഭേദങ്ങളെയും ഫലപ്രദമായി വാക്‌സിൻ നേരിട്ടതുപോലെ ഒമിക്രോൺ വകഭേദത്തെയും വാക്‌സിൻ പ്രതിരോധിക്കുമെന്നാണ് കിറിൽ ദിമിത്രിയേവ് പ്രതീക്ഷിക്കുന്നത്.
രണ്ടോ മൂന്നോ ആഴ്‌ചകൾ കൊണ്ട് മാത്രമേ പുതിയ വകഭേദത്തെ കുറിച്ച് പൂർണമായി മനസിലാക്കാനാവൂ അതിന് ശേഷമേ അവ എത്രത്തോളം ഫലപ്രദമെന്ന് കൃത്യമായി പറയാൻ കഴിയൂ. നിലവിൽ പുതിയ വകഭേദത്തിനെതിരായ വാക്‌സിൻ നിർമ്മാണം തുടങ്ങിയതായാണ് റഷ്യൻ അധികൃതർ അറിയിച്ചത്.
സ്‌പുട്‌നിക് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നൽകിയത് ഏപ്രിൽ മാസത്തിലാണ്. വൈകാതെ സ്‌പുട്‌നിക് ലൈറ്റിനും അനുമതി ലഭിക്കും. പുതിയ വകഭേദത്തിന്റെ വിവരം പുറത്തുവന്നതോടെ അന്താരാഷ്‌ട്ര വിമാനയാത്രയിൽ വരുത്തിയ ഇളവുകൾ പുനരാലോചിക്കാൻ പ്രധാനമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഡൽറ്റാ വകഭേദത്തെക്കാൾ കൂടുതൽ മാരകമായ വ്യാപനശേഷിയുളളതാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |