തിരുവനന്തപുരം: ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന നേട്ടത്തിന്റെ അവകാശി ആരെന്നതിനെ ചൊല്ലി തർക്കം.
നിതി ആയോഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ദാരിദ്ര്യ സൂചികാ റിപ്പോർട്ടിലാണ് കേരളത്തിന്റെ നേട്ടം വെളിപ്പെടുത്തിയത്. ഇതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു.
സാമൂഹ്യസുരക്ഷാ നടപടികളോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് നേട്ടത്തിന് പിന്നിലെന്നും അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള പരിശ്രമങ്ങൾക്ക് വലിയ ഉത്തേജനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, റിപ്പോർട്ട് 2015-16 കാലത്തെ സർവേയെ അടിസ്ഥാനമാക്കിയാണെന്നും അത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ ക്ഷേമനടപടികളുടെ നേട്ടമാണെന്നും അവകാശപ്പെട്ട് യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തി.
നിതി ആയോഗിന്റെ ദാരിദ്ര്യസൂചികയിൽ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങൾ ബീഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമാണ്. 2015- 16ൽ ബീഹാറിൽ 51.91% ജനങ്ങൾ പട്ടിണിയിലായിരുന്നപ്പോൾ കേരളത്തിൽ 0.71 % ജനങ്ങൾ മാത്രമായിരുന്നു പട്ടിണിയിൽ. പോഷകാഹാരം, ശിശു, കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്കൂൾ വിദ്യാഭ്യാസം, ഹാജർനില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിർവചിച്ചത്.
യു.ഡി.എഫ് നേട്ടം:
ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ പട്ടിണിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.
ദേശീയ ഫാമിലി ഹെൽത്ത് സർവേ 2015- 16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് തെറ്റിദ്ധാരണ കൊണ്ടാകാം. അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.
സൗജന്യ റേഷൻ, കാരുണ്യ ചികിത്സ, മരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള ഇടപെടൽ, തൊഴിലുറപ്പ് പദ്ധതി , സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുട്ടയുൾപ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്. കോട്ടയം രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറിയതും അഭിമാനകരമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ജനകീയപരിപാടികളെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |