SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.35 AM IST

കാമുവിന്റെ കാലിയേവിന്റെ വഴിയിലൂടെ പ്രഭാവർമ്മയുടെ ആദ്യ ഇംഗ്ലീഷ് നോവൽ

kk

തിരുവനന്തപുരം: ''കാലിയേവ് അനന്തമായ സഞ്ചാരത്തിലാണ്...'' വ്യത്യസ്ത ഭൂഖണ്ഡങ്ങളും ആശയങ്ങളും സൃഷ്ടിക്കുന്ന സംഘർഷങ്ങളിലൂടെയാണ് ആ സഞ്ചാരം. ചെറുപ്പക്കാരനായ ഇവാൻ കാലിയേവ് കവിയാണ്, വിപ്ളവകാരിയുമാണ്. ഒക്ടോബർ വിപ്ളവത്തിനു തൊട്ടു മുമ്പ് കാലിയേവിന്റെ മനസ്സിലൂടെയും അയാൾ സ‌ഞ്ചരിച്ച വഴികളിലൂടെയും പോവുകയാണ് പ്രിയകവി പ്രഭാ വർമ്മ. ഇത്തവണ പ്രഭാവർമ്മയുടെ തൂലികത്തുമ്പിൽ നിന്നുതിർന്ന് വീണത് ഒരു നോവലാണ്. അതും ഇംഗ്ലീഷിൽ. 'ആഫ്റ്റർ ദി ആഫ്റ്റർമാത്ത്'. അനന്തരഫലത്തിനു ശേഷം എന്നർത്ഥം.

ഇന്നലെ പുസ്തകത്തിന്റെ അച്ചടിച്ച പ്രതി കിട്ടിയപ്പോൾ വളരെക്കാലത്തെ ആഗ്രഹം സാദ്ധ്യമായ സന്തോഷമായിരുന്നു പ്രഭാവർമ്മയ്ക്ക്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ കാലം മുതലുള്ള ആഗ്രഹം. മലയാള കവികൾ നോവൽ എഴുതുന്നത് അപൂർവം. ഇംഗ്ലീഷ് നോവൽ ഒരു കവിയും എഴുതിയിട്ടുമില്ല. കവിതയല്ലെങ്കിലും കാവ്യാത്മകവും പ്രതീകാത്മകവുമാണ് 'അനന്തരഫലത്തിനു ശേഷം'. അധികാരവും കലയും തമ്മിലുള്ള എക്കാലത്തേയും സംഘർഷം ഈ നോവലിലും പ്രതിഫലിച്ചു നിൽക്കുന്നു.

ആൽബേർ കാമുവിന്റെ 'ജസ്റ്റ് അസാസിൻസ്' എന്നൊരു കൃതിയുണ്ട്. അതിലെ ഒരു കഥാപാത്രമായ കാലിയേവിനെ കാമുവിന്റെ രചനയുടെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ നിന്ന് അടർത്തി മാറ്റി സർഗാത്മകമായ മൗലികതയുടെ തനതു വഴിയിലൂടെ നയിക്കുകയാണ് പ്രഭാവർമ്മ. അത് കാലിയേവിന്റെ സ്വത്വാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും വഴിയാണ്.

മാനസികമായും ശാരീരികമായും വിരുദ്ധ ശക്തികളാൽ വേട്ടയാടപ്പെടുന്ന കാലിയേവിന്റെ കാമുകി ഡോറയ്ക്കൊപ്പം പുരോഹിതനും യതിയെപ്പോലൊരു ഗുരുവും കഥാപാത്രങ്ങളാകുന്നു. നോവലിൽ വൈലോപ്പിള്ളി ശ്രീധരമേനോന്റെയും കാമുവിന്റെയും വരികൾ കൂടി ചേർത്തിട്ടുണ്ട്.

''അധികാരവും കലയും തമ്മിൽ എപ്പോഴുമൊരു സംഘർഷമുണ്ട്. അധികാരത്തിന് എപ്പോഴും കലയോട് ഒരു ആദരമുണ്ടെങ്കിലും ആ ആദരവിനെ ഉള്ളിൽ ഒതുക്കുന്ന വിധത്തിൽ അസഹിഷ്ണുതയുമുണ്ടാകും. അതിന് ചരിത്രത്തിൽതന്നെ ഉദാഹരണങ്ങളുണ്ട്."- ഇത്തരമൊരു പ്രമേയം ആദ്യനോവലിന് തിരഞ്ഞെടുക്കാനുള്ള കാരണമായി പ്രഭാ വർമ്മ പറയുന്നു.

പ്രഭാവർമ്മയുടെ 'ശ്യാമ മാധവം", 'കനൽ ചിലമ്പ്" എന്നീ കൃതികളുടെ ഇംഗ്ലീഷ് പതിപ്പുകൾ പ്രസിദ്ധീകരിച്ച ഇൻഡസ് പബ്ലിക്കേഷനാണ് നോവലിന്റെയും പ്രസാധകർ. പ്രകാശന തീയതി തീരുമാനിച്ചിട്ടില്ല.

നോവലിൽ ഉപയോഗിച്ച കാമുവിന്റെ വരികൾ

''മരണമാണ് അവസാന പ്രശ്നപരിഹാരമെങ്കിൽ നമ്മൾ ശരിയുടെ പാതയിലല്ല. ജീവിതത്തിലേക്ക് തെളിക്കപ്പെടുന്നതാണ് ശരിയായ പാത. സൂര്യനിലേക്കുള്ള പാതയാണത്. അത് തണുത്തതാകാൻ തരമില്ല.''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRABHA VARMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.