മുംബയ്: ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ 20 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്ര കുർള എച്ച്.ഡി.ഐ.എൽ കോളനിയിലാണ് സംഭവം. ഒഴിഞ്ഞ ഇടമായ ഇവിടെ വീഡിയോ പകർത്താനായി എത്തിയ മൂന്ന് ആൺകുട്ടികളാണ് അഴുകിയ മൃതദേഹം കണ്ടത്. ഉടനെ പൊലീസിനെ വിവരമറിയിച്ചു.
മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് മരണത്തിന് മുൻപ് യുവതി ക്രൂരമായ ബലാൽസംഗത്തിനിരയായതായി തെളിഞ്ഞത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിനുമുൻപ് തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഡിസിപി പ്രണയ് അശോക് അറിയിച്ചു.
ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാരിനെതിരെ ബിജെപി രൂക്ഷമായ വിമർശനം ഉന്നയിച്ചു. മുംബയിൽ ജംഗിൾ രാജാണെന്നും ക്രമസമാധാനനില തകർന്നെന്നും ബിജെപി വൈസ്‌പ്രസിഡന്റ് ചിത്ര കിഷോർ വാഗ് ആരോപിച്ചു. മുംബയിലെ സ്‌ത്രീസുരക്ഷയെക്കാൾ നൈറ്റ് ലൈഫിനാണ് സർക്കാർ ശ്രദ്ധചെലുത്തുന്നതെന്നും ചിത്ര കിഷോർ വാഗ് ആരോപണമുയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |