ആലപ്പുഴ: കായൽ സൗന്ദര്യം ആസ്വദിക്കാൻ സ്വദേശ - വിദേശ ടൂറിസ്റ്റുകളുടെ വരവ് വർദ്ധിച്ചതോടെ കൊവിഡിൽ കാലിടറിയ ടൂറിസം മേഖല ഉണരുന്നു. അവധി ദിനങ്ങളിൽ പ്രതിദിനം 600ൽ അധികം ടൂറിസ്റ്റുകളാണ് ഹൗസ് ബോട്ട് യാത്രയ്ക്കായി ആലപ്പുഴയിൽ എത്തുന്നത്.
പൂജാ അവധിക്ക് കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴയെ തുടന്നുള്ള നിയന്ത്രണങ്ങൾ സഞ്ചാരികളുടെ വരവ് തടസപ്പെടുത്തി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടൂറിസം മേഖല ഉണരുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ വിദേശികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ 200ൽ അധികം ഹൗസ്ബോട്ടുകളാണ് സർവീസ് നടത്തുന്നത്.
ഒക്ടോബറിലാണ് ടൂറിസം സീസൺ ആരംഭിക്കുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് സഞ്ചാരികൾ പോലും ഇപ്പോഴെത്തുന്നില്ല. നിയന്ത്രണങ്ങൾ പൂർണമായും നീക്കാത്തത് വിദേശ സഞ്ചാരികളുടെ വരവിന് തടസമായിട്ടുണ്ട്.
വിദേശ സഞ്ചാരികൾ എത്തിത്തുടങ്ങി
രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം പുന്നമടയിൽ വിദേശ സഞ്ചാരികളെത്തി. സഹപാഠികളായ സ്വിറ്റ്സർലൻഡ് സ്വദേശികളായ ഒഫ് നെകാവാലി, ക്‌ളൗഡിയോ കോർഫ് എന്നിവരാണ് ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ആർ.ആർ. ജോഷിരാജിന്റെ ഉടമസ്ഥതയിലുള്ള ഹൗസ്‌ബോട്ടിൽ കായൽ സൗന്ദര്യം ആസ്വദിക്കാനെത്തിയത്. അഞ്ചുവർഷം മുമ്പ് ഇന്ത്യാ സന്ദർശനവേളയിൽ ഇരുവരും പുന്നമടയിൽ എത്തിയിരുന്നു. നാല് ദിവസം മുമ്പാണ് ഇരുവരും ഫോർട്ട് കൊച്ചിയിൽ എത്തിയത്. അവിടെ താമസിച്ച ശേഷം ശനിയാഴ്ച ആലപ്പുഴയിലെത്തി. കായൽ സഞ്ചാരത്തിന് ശേഷം ഇരുവരും കോയമ്പത്തൂരിലേക്ക് യാത്രയായി.
പ്രതിദിന സർവീസ്: 200
സഞ്ചാരികൾ: 600
പ്രതിസന്ധി പിന്നാലെ നീന്തുന്നു
1. കൊവിഡിൽ ഹൗസ്ബോട്ട് ഉടമകളും തൊഴിലാളികളും ദുരിതത്തിലായി
2. വായ്പാ മൊറട്ടോറിയം വന്നെങ്കിലും പലരും ജപ്തി ഭീഷണിയിൽ
3. രണ്ട് കിടക്കകളുള്ള പുതിയ ബോട്ടിറക്കണമെങ്കിൽ അരക്കോടി രൂപ വേണം
4. ഇതിന്റെ അറുപത് ശതമാനവും വായ്പയാണ്
5. സാമ്പത്തിക പ്രതിസന്ധിയിൽ പകുതി ബോട്ടുകളും സർവീസ് നടത്തുന്നില്ല
""
സാധാരണ ഒക്ടോബർ മുതലാണ് ടൂറിസം സീസൺ ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സഞ്ചാരികളുടെ വരവ് വർദ്ധിച്ചു. കൂടുതൽ വിദേശികൾ എത്തിയാൽ മേഖലയ്ക്ക് പ്രതീക്ഷ നൽകും.
എം. മാലീൻ, മുൻ സെക്രട്ടറി, ഡി.ടി.പി.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |