ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും ഒന്നര വർഷത്തിലേറെയായി ഇളവുകളില്ലാതെ കഴിയുകയാണ് മൈക്ക് ഓപ്പറേറ്റർമാർ. അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങൾ ആരംഭിച്ചതോടെ സീസൺ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് മേഖലയിലുള്ളവർ.
എന്നാൽ സ്റ്റേജ് പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. കടക്കെണിമൂലം പിടിച്ചുനിൽക്കാനാവാതെ പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്. കൊവിഡ് രണ്ടാം തരംഗത്തോടെയാണ് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഉത്സവ സീസണായതിനാൽ നിയന്ത്രിതമായ നിലയിലെങ്കിലും മൈക്ക് ഉപയോഗിച്ച് കലാപരിപാടികളും മറ്റും നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങി മേഖലയിൽ പിടിച്ചുനിന്നവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. മാസങ്ങളോളം സ്പീക്കറും ആംപ്‌ളിഫയറും മിക്‌സറും ജനറേറ്ററുകളും ഉപയോഗിക്കാത്തതിനാൽ തകരാറിലായി ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടായി. തൊഴിലാളികളിൽ പലരും മറ്റു തൊഴിൽ തേടി പോയി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാനും ദിവസങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ അനുവാദം ലഭിച്ചതൊഴിച്ചാൽ മേഖല നിശ്ചലമാണ്.
''
സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് നിരവധി ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമകളാണ് ആത്മഹത്യ ചെയ്തത്. ഉത്സവ സീസൺ ആരംഭിച്ചതിനാൽ പ്രവർത്തിക്കാൻ അനുമതി നൽകുന്നതിനൊപ്പം സർക്കാർ സഹായവും പ്രതീക്ഷിക്കുന്നു.
മണികണ്ഠൻ, മൈക്ക് ഓപ്പറേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |