പെരുമ്പാവൂർ: മണ്ഡലത്തിലെ റോഡുകളുടെ ടാറിംഗ് അടിയന്തരമായി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരുമ്പാവൂർ പൊതുമരാമത്ത് ഓഫീസിനു മുമ്പിൽ മെറ്റൽ റീത്ത് സമർപ്പിച്ചു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ 42 റോഡുകൾ കുഴികൾ നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജനകീയ സമരത്തിന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനം ഒത്തുചേർന്നത്.
മണ്ഡലത്തിലെ തകർന്ന പ്രധാന പാതകളായ എം.സി റോഡ്, ആലുവ-മൂന്നാർ റോഡ് ഇവയുടെ പുനർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം നടന്നിട്ട് 6 മാസം കഴിഞ്ഞു. ഈ വിഷയം സംബന്ധിച്ച് നിയമസഭയിൽ പലവട്ടം സബ്മിഷൻ അവതരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് പെരുമ്പാവൂരുകാരോടുള്ള അവഗണനയാണെന്ന് പ്രതിഷേധ യോഗത്തിൽ എം.എൽ.എ പറഞ്ഞു. സ്‌കൂളുകൾ പൂർണ്ണ തോതിൽ ആരംഭിക്കുന്നതോടെ പൊതുജനങ്ങളുടെയും കുട്ടികളുടെയും യാത്രാദുരിതം ഏറും. റോഡുകൾ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികൾ ആരംഭിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. പെരുമ്പാവൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ.പി വർഗീസ്, പെരുമ്പാവൂർ നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പോൾ ഉതുപ്പ്, വി. എം.ഹംസ, ഒ.ദേവസി, പി.പി.അവറാച്ചൻ, മോളി തോമസ്, കമൽ ശശി, സി.കെ. രാമകൃഷ്ണൻ, എം.ഡി ജോർജ്, വി.എച്ച്.മുഹമ്മദ്, ടി.ആർ.പൗലോസ്, അഡ്വ. അരുൺ ജേക്കബ്, നഗരസഭ കൗൺസിൽ അംഗങ്ങൾ, വാർഡ് മെമ്പർമാർ, കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |