തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് സബ്സിഡി നിരക്കിൽ സാധനങ്ങൾ സപ്ളൈകോയുടെ മൊബൈൽ വില്പനശാലകളുലൂടെ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീരേദശം, മലയോര മേഖല, ആദിവാസി ഊരുകൾ എന്നിവയ്‌ക്കായിരിക്കും മുൻഗണന. സംസ്ഥാനതല ഉദ്ഘാടനം 30ന് തിരുവനന്തപുരത്ത് നടക്കും.അഞ്ച് മൊബൈൽ യൂണിറ്റുകളാണ് ഒരു ജില്ലയ്‌ക്കായുള്ളത്. ഒരു താലൂക്കിലെ അഞ്ച് പോയിന്റുകളിലെത്തി സാധനങ്ങൾ ലഭ്യമാക്കും. ഒരു വാഹനം രണ്ട് ദിവസങ്ങളിലായി 10 പോയിന്റുകളിൽ സാധനം വിതരണം ചെയ്യും. എല്ലാ കാർഡുടമകൾക്കും സബ‌്സിഡി സാധനങ്ങൾ ലഭിക്കും. സംസ്ഥാനത്തെ അഞ്ച് റീജിയണുകളിലായുള്ള 52 ഡിപ്പോകളിൽ ഇതിനായി സാധനങ്ങൾ സംഭരിച്ചു. മാവേലി ഔട്ട്‌ലെറ്റുകളിലൂടെയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തെ ബാധിക്കാത്ത വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
എത്തിച്ചത് 5919 മെട്രിക് ടൺ സാധനം
നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 5919 മെട്രിക് ടൺ അവശ്യസാധനങ്ങൾ എത്തിച്ചു. 5.80 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണയും ലഭ്യമാക്കി. ഇതിലൂടെ വില നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്നും വൻപയറിന് ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടിയ വില ഈടാക്കുന്നുണ്ടോ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നിവ പരിശോധിക്കാൻ ലീഗൽ മെട്രോളജി വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |