പത്തനംതിട്ട : ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങളും വൈദ്യുത ചാർജ് നൽകാത്തതിനാൽ കെ.എസ്.ഇ.ബിയ്ക്ക് ലഭിക്കാനുള്ളത് കോടികൾ. 65.62 കോടി രൂപ ജില്ലയിൽ നിന്ന് കുടിശികയിനത്തിൽ വൈദ്യുതി ബോർഡിന് ലഭിക്കാനുണ്ട്. കൊവിഡ് സാഹചര്യമാണ് കുടിശിക വർദ്ധിക്കാൻ കാരണം. 99.9 ശതമാനത്തോളം റവന്യൂ ലഭിച്ചിരുന്ന വിഭാഗമാണ് കെ.എസ്.ഇ.ബി. മാസം മുപ്പത്തഞ്ച് കോടി രൂപ ലഭിച്ചിരുന്നിടത്ത് 15 മുതൽ 20 കോടി വരെ മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളു. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കുടിശികക്കാരുടെ ലിസ്റ്റിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തുതലം മുതൽ ജില്ലാതലം വരെയുള്ള സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളും കുടിശിക നൽകാനുണ്ട്.
അത്യാവശ്യ സർവീസുകളൊഴികെ ബാക്കിയെല്ലാ വകുപ്പുകളും വൈദ്യുതി ചാർജ് അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയഞ്ഞു. ആരോഗ്യവകുപ്പ്, പൊലീസ്, വാട്ടർ അതോറിട്ടി എന്നീ വകുപ്പുകൾക്ക് മാത്രമാണ് സാവകാശം നൽകിയിട്ടുള്ളത്.
ജില്ലയിലെ വൈദ്യുതി വിതരണത്തിന്റെ എഴുപത് ശതമാനവും പുറത്ത് നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ മുതൽമുടക്ക് അടക്കം വൈദ്യുതി ചാർജിൽ നിന്നാണ് ഈടാക്കുന്നത്. കൃത്യമായ റവന്യൂ ലഭിച്ചില്ലെങ്കിൽ അത്രയും കടം എടുക്കേണ്ടി വരും. അത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കും.
വൈദ്യുതി ചാർജ് കുടിശിക
മുന്നിൽ വാട്ടർ അതോറിട്ടി
നൽകാനുള്ളത് : 36.96 കോടി
വിവിധ വകുപ്പുകൾ
നൽകാനുള്ളത് : 45.62 കോടി
" വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിരവധി വീടുകളും വൈദ്യുതി ചാർജ് അടയ്ക്കാത്തതായുണ്ട്. കൊവിഡ് സാഹചര്യത്തിന് ശേഷമാണ് ഇത്രയധികം കുടിശിക ഉണ്ടായത്.
ഡെപ്യൂട്ടി ചീഫ് എൻജിനീയർ
വി.എൻ.പ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |