ശബരിമല : മണ്ഡലകാലം ആദ്യ പന്ത്രണ്ട് ദിവസങ്ങൾ പിന്നിട്ടതോടെ സന്നിധാനത്ത് തീർത്ഥാടക തിരക്കേറി. ഇത്തവണ നടതുറന്ന ശേഷം കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയാണ്. പന്ത്രണ്ട് വിളക്കും ശനിയാഴ്ചയും ഒന്നിച്ചുവന്നതോടെ വൻ തിരക്കാണ് ഇന്നലെ സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്നലെ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 20,000 പിന്നിട്ടു. മുൻ ദിവസങ്ങളിൽ 10,000 - 16,500 തീർത്ഥാടകരാണ് എത്തിയിരുന്നത്. പുലർച്ചെ നാലിന് നട തുറന്നപ്പോഴും ഉഷപൂജ, ഉച്ചപൂജ, ദീപാരാധന സമയങ്ങളിലും ദർശനത്തിനായി തിരുമുറ്റത്തും മേൽപ്പാലത്തിലും അയ്യപ്പൻമാർ തിങ്ങിനിറയുന്ന കാഴ്ചയായിരുന്നു. ഉച്ചയ്ക്ക് നട അടച്ചശേഷം ദർശത്തിനായുള്ള വലിയ നടപ്പന്തലിലെ ക്യൂ സർക്കാർ ആശുപത്രിക്ക് സമീപം വരെ എത്തിയിരുന്നു. ഉഷപൂജാ സമയത്തായിരുന്നു ഏറ്റവും വലിയ തിരക്ക്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടെങ്കിലും പതിനെട്ടാംപടി കയറി തിരുനടയിൽ എത്തുമ്പോൾ വലിയ തിരക്കില്ലാതെ അയ്യപ്പസ്വാമിയെ തൊഴാനുള്ള അവസരം ലഭിക്കുന്നതിനാൽ മനസുനിറഞ്ഞ സന്തോഷത്തിലാണ് സ്വാമിമാർ മലയിറങ്ങുന്നത്.
ഭക്തരുടെ എണ്ണം കൂടിയതോടെ നടവരവിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വരുമാനത്തിന്റെ പതിൻമടങ്ങ് വർദ്ധനവ് ഇത്തവണ ഉണ്ടായി. ഇന്നലെ വരെ പത്തുകോടി പിന്നിട്ടതായാണ് അനൗദ്യോഗിക കണക്ക്. ഇതുവരെ രണ്ട് ലക്ഷത്തോളം ടിൺ അരവണയും മുക്കൽ ലക്ഷത്തോളം പായ്ക്കറ്റ് അപ്പവും വിറ്റഴിച്ചു. പത്ത് ടിൻ ഉൾപ്പെടുന്ന പായ്ക്കറ്റിനോട് ഇത്തര സംസ്ഥാന തീർത്ഥാടകർക്ക് പ്രിയമേറിയിട്ടുണ്ട്. പതിനെട്ടാംപടിയ്ക്ക് സമീപം മാത്രമാണ് അപ്പം, അരവണ പ്രസാദ വിതരണ കൗണ്ടറുകളുള്ളത്. തിരക്ക് വർദ്ധിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ കൗണ്ടറുകൾ തുറന്നേക്കും.
മഴമാറിയതും വിവിധ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിംഗ് തുടങ്ങിയതും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. ഒരു ദിവസം ദർശനത്തിന് അനുവദിച്ചിരുന്ന തീർത്ഥാടരുടെ എണ്ണം 45000 ആയി ഉയർത്തിയിട്ടുണ്ട്. തിരക്ക് വർദ്ധിച്ചതിനാൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത തുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പായലും വഴുക്കലുമുള്ളതിനാൽ തീർത്ഥാടരുടെ സുരക്ഷയെ മുൻനിറുത്തിയാണ് പരമ്പരാഗത പാത അടച്ചിരിക്കുന്നത്. പ്രത്യേക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |