കോലഞ്ചേരി: എം.സി റോഡ് പുല്ലുവഴി കനാൽപാലത്തിന് സമീപം ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്കിലുണ്ടായിരുന്ന യുവാവും വിദ്യാർത്ഥിയും തത്ക്ഷണം മരിച്ചു. മണ്ണൂർ കൂരിക്കമാരിൽ സാജു മാധവന്റെയും പരേതയായ കാർത്ത്യായനിയുടെയും മകൻ സനൽസാജുവും (20), മണ്ണൂർ മണപ്പാട്ട് പുത്തൻപുരയിൽ സുനിലിന്റെയും രാജിയുടെയും ഏക മകൻ ഹരികൃഷ്ണനുമാണ് (17) മരിച്ചത്. ഇന്നലെ വൈകിട്ട് കനത്ത മഴയ്ക്കിടെ 7.30 ഓടെയായിരുന്നു അപകടം.
സനൽ സാജു ചുമട്ടുതൊഴിലാളിയും ഹരികൃഷ്ണൻ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ളസ് ടു വിദ്യാർത്ഥിയുമാണ്. പെരുമ്പാവൂരിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്. രോഗിയെ ഇറക്കിയശേഷം മടങ്ങുംവഴി പുല്ലുവഴി കനാൽ പാലത്തിനും തായിക്കാട്ട് ചിറക്കും ഇടയിലാണ് അപകടമുണ്ടായത്. ബൈക്കിലുള്ളവർ റോഡിലേക്ക് മറിഞ്ഞുവീഴുന്നത് കണ്ടവരുണ്ട്. ഒരാളെ റോഡിൽനിന്ന് കണ്ടെത്തിയെങ്കിലും രണ്ടാമനെ കണ്ടെത്തിയിരുന്നില്ല പിന്നീട് ഇരുഭാഗത്ത് നിന്നുമെത്തിയ വാഹനയാത്രക്കാർ നടത്തിയ പരിശോധനയിലാണ് അപകടസ്ഥലത്തുനിന്ന് ഇരുന്നൂറ് മീറ്റർ മാറ്റി നിറുത്തിയ എർട്ടിഗ കാറിനടിയിൽ ഉടക്കിയ നിലയിൽ ഹരികൃഷ്ണനെ കണ്ടെത്തിയത്. പിന്നിൽ വന്ന കാറിന്റെ അടിയിലേക്ക് വീണ് കുരുങ്ങുകയായിരുന്നു. കാർ പൊക്കിയാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറുപ്പംപടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സനലിന്റെ സഹോദരി: സാന്ദ്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |