രാജ്യത്ത് പുതിയ എൻജിനിയറിംഗ് കോളേജുകൾ തുടങ്ങുന്നതിന് കഴിഞ്ഞ രണ്ടുവർഷമായി എ.ഐ.സി.ടി.ഇ നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. എൻജിനിയറിംഗ് സീറ്റുകളിൽ പകുതിയോളം ഒഴിഞ്ഞുകിടക്കുന്നതിനാൽ ഈ തീരുമാനത്തെ പലരും സ്വാഗതം ചെയ്തിരുന്നു. എന്നാൽ മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ഇത്തരത്തിലൊരു നിരോധനം പ്രായോഗികമോ ആശാസ്യമോ ആണെന്നു പറയാനാകില്ല. കുട്ടികളെ ലഭിക്കാതെ എന്തുകൊണ്ടാണ് എൻജിനിയറിംഗ് കോളേജുകൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്ന് ശരിയായ പഠനം നടത്തിയതായി അറിവില്ല. പഠിച്ചിറങ്ങുന്നവരിൽ പലർക്കും അവരുടെ മേഖലകളിൽ തൊഴിൽ ലഭിക്കുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. മറ്റു കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാത്തവർ ഒടുവിൽ എത്തുന്നത് എൻജിനിയറിംഗ് കോളേജുകളിലാണ്. ഈ പ്രവണത രാജ്യമൊട്ടുക്കും കാണുന്നുണ്ട്. നല്ലൊരു ശതമാനം കോഴ്സ് പൂർത്തിയാക്കാനാകാതെ കൊഴിഞ്ഞുപോകും. മുൻനിര കോളേജുകളിൽ മാത്രമാണ് നല്ല വിജയശതമാനം. അവയിൽ പ്രവേശനം നേടുകയെന്നത് എളുപ്പവുമല്ല.
പുതിയ എൻജിനിയറിംഗ് കോളേജുകൾ അനുവദിക്കുന്നതിൽ ഏർപ്പടുത്തിയ താത്‌കാലിക വിലക്ക് പിൻവലിക്കാൻ ആലോചിക്കുകയാണിപ്പോൾ. പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന കോളേജുകളിൽ ഏതൊക്കെ ബ്രാഞ്ചുകളാണ് പഠിപ്പിക്കേണ്ടതെന്നു സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. നല്ലൊരു ചുവടുവയ്‌പാണിത്. വൈവിദ്ധ്യമാർന്ന എൻജിനിയറിംഗ് പഠനശാഖകൾ ധാരാളം വന്നിട്ടുണ്ട്. ആധുനിക ശാസ്‌ത്ര മേഖല ആവശ്യപ്പെടുന്ന സാങ്കേതിക പഠന ശാഖകളിലാണ് കുട്ടികൾക്ക് കൂടുതൽ താത്‌പര്യം. അടിസ്ഥാന ബ്രാഞ്ചുകൾ ഉപേക്ഷിക്കണമെന്നല്ല, അവയ്ക്കൊപ്പം പുതിയ പഠനശാഖകൾക്കു കൂടി ഇടം നല്‌കിയാലേ എൻജിനിയറിംഗ് കോളേജുകൾക്കു ഭാവിയിൽ നിലനില്പുണ്ടാവുകയുള്ളൂ. നവീന കോഴ്‌സുകൾക്കു വേണ്ടിയുള്ള വിദ്യാർത്ഥികളുടെ നെട്ടോട്ടം കാണാതെ പോയതാണ് ഇവിടത്തെ എൻജിനിയറിംഗ് മേഖലയ്ക്കു പറ്റിയ തെറ്റ്. പത്തേക്കർ സ്ഥലവും അതിലൊരു കെട്ടിടവുമുണ്ടെങ്കിൽ ആർക്കും എൻജിനിയറിംഗ് കോളേജ് തുടങ്ങാമെന്നു വന്നതോടെയാണ് സംസ്ഥാനത്തുടനീളം അനവധി കോളേജുകൾ ഉയർന്നുവന്നത്. മതിയായ ഫാക്കൽറ്റിയോ ലാബ് സൗകര്യങ്ങളോ ഇല്ലാത്ത എൻജിനിയറിംഗ് കോളേജുകൾ അവിടെ ചേരുന്ന കുട്ടികളുടെ ഭാവിയാണു നശിപ്പിക്കുന്നത്.
ഈ വർഷത്തെ എൻജിനിയറിംഗ് ക്ളാസുകൾ ആരംഭിച്ചപ്പോൾ ഒരൊറ്റ കുട്ടി പോലും പ്രവേശനമെടുക്കാത്ത ബാച്ചുകളുടെ പട്ടിക പുറത്തുവന്നിരുന്നു. എൻജിനിയറിംഗ് കോളേജുകളുടെ ഭാവിയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്ന വാർത്തയാണത്. ഒട്ടും നിലവാരമില്ലാത്ത കോളേജുകൾ അടച്ചുപൂട്ടുകയാണു വേണ്ടതെന്ന് നീതിപീഠത്തിൽ നിന്നുപോലും ഒരിക്കൽ നിർദ്ദേശം വന്നത് ഓർക്കുന്നു. പ്രത്യേക സർവകലാശാലയ്ക്കു കീഴിലായിട്ടും സ്വാശ്രയ മേഖലയിലെ സ്ഥാപനങ്ങളെ നിശ്ചിത നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഏറെ തൊഴിൽ സാദ്ധ്യതയുള്ള എൻജിനിയറിംഗ് ശാഖകൾ തേടി സംസ്ഥാനത്തിനു പുറത്തേക്കുള്ള കുട്ടികളുടെ ഒഴുക്കിന് ഇപ്പോഴും കുറവുണ്ടായിട്ടില്ല. അതിനു കാരണം അത്തരം കോഴ്സുകൾ ഇവിടെ ഇല്ലാത്തതാണ്. കോഴ്സുകൾ തുടങ്ങിയാലും അവയിൽ വൈദഗ്ദ്ധ്യവും പ്രാഗത്ഭ്യവുമുള്ള അദ്ധ്യാപകരുടെ കുറവ് പ്രശ്നം തന്നെയാണ്. നിലവിലുള്ള കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്താനും കോഴ്സ് വൈവിദ്ധ്യവത്‌കരണത്തിനും നടപടി ഉണ്ടാകണം. എങ്ങനെയും കുറെപ്പേർക്ക് എൻജിനിയറിംഗ് വിദ്യാഭ്യാസം നൽകുക എന്നതു മാത്രമാകരുത് ലക്ഷ്യം. സമൂഹത്തിനും രാജ്യത്തിനും ഉതകുന്ന തരത്തിൽ മികച്ച സാങ്കേതിക വിദഗ്ദ്ധരായി വളർത്തിയെടുക്കാൻ പാകത്തിൽ എൻജിനിയറിംഗ് കോളേജുകൾ മാറിയാലേ അവയ്ക്കും ഭാവിയുള്ളൂ എന്നു മനസിലാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |