കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച് കുളംതോണ്ടിയ റോഡുകളിൽ മണ്ണിട്ട് നികത്തുന്ന കൺകെട്ട് വിദ്യയുമായി അധികൃതർ. പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുഴിച്ച ഇടങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ അധികൃതർ മിനക്കെട്ടിട്ടില്ല.
മാസങ്ങൾക്കു മുമ്പ് കണ്ണനല്ലൂർ റോഡിൽ പവർഹൗസ് ജംഗ്‌ഷന് സമീപത്തുള്ള കുറച്ചുഭാഗത്തു മാത്രമാണ് പേരിനെങ്കിലും റോഡ് ടാർ ചെയ്ത് കുഴികളടച്ചത്. ബാക്കിയുള്ള സ്ഥലങ്ങളിൽ മഴപെയ്ത് കുഴികൾ വലുതായി. പ്രതിഷേധസ്വരം ഉയരുമ്പോൾ ലോറികളിൽ മണ്ണ് കൊണ്ടിട്ട് നിരത്തുന്ന രീതിയാണ് അധികൃതർ പിന്തുടരുന്നത്. കനത്ത മഴ തുടരുന്നതിനാൽ മണ്ണിട്ട് നികത്തുന്ന ഇടങ്ങളെല്ലാം രണ്ടുദിവസത്തിനുള്ളിൽ വീണ്ടും കുഴികളാകുന്ന അവസ്ഥയുണ്ട്. ചാമക്കട കമ്പോളത്തിലാകട്ടെ ചെമ്മണ്ണ് ഉപയോഗിച്ചാണ് കുഴികൾ നികത്തിയത്. മഴയും കൂടിയായതോടെ റോഡുകൾ ചെളിക്കുണ്ടായി. ഇതോടെ കമ്പോളത്തിലെത്തുന്നവർ പലരും മറ്റ് വഴികൾ തേടാൻ തുടങ്ങിയെന്നും വ്യാപാരികൾ പറയുന്നു.
കുടിവെള്ള പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളിൽ ചെറിയ കുഴികൾ നേരത്തേതന്നെ രൂപപ്പെട്ടിരുന്നെങ്കിലും അവ ഉടൻ നികത്തി ടാറിംഗ് നടത്തുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. മാസങ്ങൾക്കിപ്പുറവും റോഡുകൾ നന്നാക്കാത്തതിനാൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ റോഡ് ആകെ അവതാളത്തിലായിരിക്കുകയാണ്. യാത്രക്കാരാവട്ടെ നടുവേദനയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും കാരണം നരകിക്കുന്നു. താത്കാലിക പരിഹാരം കാണാമെന്ന് ഒരു മാസം മുമ്പ് അധികൃതർ വാക്കു നൽകിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയാണ് ഞാങ്കടവ് പദ്ധതി നടപ്പാക്കുന്നത്. ജലവിഭവ വകുപ്പാണ് നിർവഹണ ഏജൻസി.
# നടുവൊടിക്കുന്ന നഗരവീഥികൾ
ചെമ്മാൻമുക്ക്- കർബല
ക്യു.എ.സി
ഡി.സി.സി ഓഫീസ്- ബെൻസിഗർ
താമരക്കുളം
ചാമക്കട കമ്പോളം
ലക്ഷ്മിനട- ആലുംമൂട് (അമ്മച്ചിവീട്)
എസ്.ബി.ഐ - എസ്.എം.പാലസ്
കന്റോൺമെന്റ് ആർ.ഒ.ബി പാലം
ലിങ്ക് റോഡ്
ആൽത്തറമൂട്- പള്ളിത്തോട്ടം
# മന്ത്രിയുടെ വാക്കിലാണ് പ്രതീക്ഷ
കുത്തിപ്പൊളിച്ച റോഡുകൾ പഴയപടിയാക്കാൻ പൊളിച്ചവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇത്തരം റോഡുകൾ സമയബന്ധിതമായി പൂർവസ്ഥിയിലാക്കിയില്ലെങ്കിൽ കർശനനിലപാട് സ്വീകരിക്കുമെന്നും കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. റോഡുകളുടെ അവസ്ഥയെ കുറിച്ച് ഹൈക്കോടതി വിമർശനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി പറഞ്ഞതിനെ ഗൗരവമായി കാണുന്നുവെന്നും ജലവിഭവ വകുപ്പിലെ സാങ്കേതികവിഷയങ്ങൾ കൊണ്ടാണ് പണികൾ വൈകുന്നതെന്നും മന്ത്രി റോഷിഅഗസ്റ്റിനും പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |