ചെന്നൈ: ദത്ത് നൽകിയ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അമ്മയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സേലം സ്വദേശി ശരണ്യയുടെ ഹർജിയാണ് കോടതി തള്ളിയത്. ഒൻപത് വർഷം മുൻപ് ദത്ത് നൽകിയ കുഞ്ഞിനെ തിരികെ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആഴ്ചയിലൊരിക്കൽ കുട്ടിയെ കാണാൻ കോടതി അനുമതി നൽകി.
ഭർത്താവ് ശിവകുമാറിന്റെ സഹോദരി സത്യയ്ക്കാണ് ശരണ്യ കുഞ്ഞിനെ ദത്ത് നൽകിയത്. വിവാഹം കഴിഞ്ഞ് ദീർഘനാളായിട്ടും സത്യയ്ക്ക് കുഞ്ഞുങ്ങളുണ്ടാകാത്തതിനെ തുടർന്നാണ് മൂന്നാമത്തെ കുട്ടിയെ ദത്തുനൽകാൻ ശിവകുമാറും ശരണ്യയും തയ്യാറായത്. 2012ൽ മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ സത്യയ്ക്ക് നൽകി.
2019ൽ സത്യയുടെ ഭർത്താവ് രമേഷ് അർബുദം ബാധിച്ച് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെട്ടത്. സത്യ ഇതിന് തയ്യാറായില്ല. ഇരുവരും തമ്മിൽ തർക്കമായതോടെ പെൺകുട്ടിയെ അധികൃതർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിക്കുകയായിരുന്നു.
പെറ്റമ്മയും പോറ്റമ്മയും വേണമെന്നായിരുന്നു കുട്ടി കോടതിയിൽ പറഞ്ഞത്. തുടർന്ന് വളർത്തമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാൻ ജസ്റ്റിസ് പി.എൻ. പ്രകാശ്, ജസ്റ്റിസ് ആർ.എൻ. മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ ആഴ്ചയിലൊരിക്കൽ കുട്ടിയെ കാണാൻ പെറ്റമ്മയെ അനുവദിക്കണമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |