SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 PM IST

രണ്ടടി കൊടുക്കാനും ഒപ്പം ശത്രുവിന്റെ വിമാനങ്ങൾ പറക്കാതിരിക്കാനും, ഫ്രാൻസിൽ നിന്നും രണ്ട് സെക്കന്റ് ഹാൻഡ് മിറാഷ് വിമാനങ്ങൾ അടുത്തിടെ ഇന്ത്യയിലെത്തിയത് എന്തിന് ? 

iaf-mirage

ഫ്രാൻസിൽ നിന്ന് രണ്ട് മിറാഷ് 2000 ട്രെയിനർ പതിപ്പ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളു. ഫ്രഞ്ച് സേന ഉപയോഗിച്ച സെക്കന്റ് ഹാന്റ് വിമാനങ്ങളാണ് ഇവ. അടുത്തൊന്നും ഇത്തരത്തിൽ സെക്കന്റ് ഹാൻഡ് യുദ്ധവിമാനങ്ങൾ ഇന്ത്യ മറ്റൊരു രാജ്യത്ത് നിന്നും വാങ്ങിയിട്ടില്ല. അതേസമയം മിറാഷ് നിർമ്മിച്ച കമ്പനിയിൽ നിന്നും റഫേൽ പുതുപുത്തൻ വിമാനങ്ങൾ ഇന്ത്യ വാങ്ങുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തിനാണ് പഴയ തലമുറ വിമാനങ്ങൾ, അതും ഉപയോഗിച്ച് പഴകിയവ വാങ്ങാൻ ഇന്ത്യൻ വ്യോമസേന അതിയായ താത്പര്യം കാട്ടുന്നു. ആർക്കും തോന്നാവുന്ന ന്യായമായ ഒരു സംശയമാവും ഇത്.

സെക്കന്റ് ഹാന്റ് ഡീൽ

ഫ്രാൻസിൽ നിന്ന് 24 സെക്കന്റ് ഹാന്റ് മിറാഷ് 2000 പോർവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചത്. ഇതിനായി ഫ്രാൻസിലെ മിറാഷ് വിമാന നിർമ്മാണ കമ്പനിയായ ഡെസാൾട്ട് ഏവിയേഷനുമായി 27 മില്യൺ ഡോളറിന്റെ കരാർ ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു. ഇതിൽ 8 വിമാനങ്ങൾ പറപ്പിക്കാൻ പറ്റിയ രീതിയിലുള്ളതാണ്. നിലവിൽ ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 2000 പോർവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും അവയുടെ പഴക്കം ചെന്ന യന്ത്രഭാഗങ്ങൾ മാറ്റി പുതിയവ ഘടിപ്പിക്കാനുമാണ് സെക്കന്റ്ഹാന്റ് മിറാഷ് വിമാനങ്ങൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും സുപ്രധാന യുദ്ധവിമാനങ്ങളിലൊന്നായ മിറാഷ് 2000, 1985 ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.

മിറാഷ് ഇന്ത്യയുടെ വജ്രായുധം

എല്ലാ അർത്ഥത്തിലും റഫാലുകൾ വരുന്നത് വരെ മിറാഷ് വിമാനമായിരുന്നു ഇന്ത്യയുടെ കുന്തമുന. പാകിസ്ഥാനെ മുഖ്യ ശത്രുവായി കണ്ടിരുന്ന നാളുകളിൽ മിറാഷുകൾ ഉപയോഗിച്ചു മാത്രമേ ഇന്ത്യയ്ക്ക് ആക്രമണം നടത്താൻ കഴിയുമായിരുന്നുള്ളു. സുഖോയ് പോലെ അതിശക്തമായ വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് കൂടെക്കൂടെ ചെറിയ ശിക്ഷ നൽകുന്നതിന് മിറാഷ് ധാരാളമായിരുന്നു എന്നതാണ് അതിനുള്ള കാരണം. കാർഗിൽ യുദ്ധസമയത്താണ് ഇന്ത്യ മിറാഷ് വിമാനത്തിന്റെ കരുത്ത് ശരിക്കും അറിഞ്ഞത്. ഇന്ത്യൻ മണ്ണ് കയ്യേറിയ ഭീകരൻമാരെയും പാക് സൈനികരെയും, അന്താരാഷ്ട്ര അതിർത്തി കടക്കാതെ തുരത്തുക എന്ന ദൗത്യമായിരുന്നു ഇന്ത്യൻ വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. മിഗ് വിമാനങ്ങൾ ദൗത്യത്തിൽ പൂർണ മികവ് പുലർത്താൻ കഴിയാത്ത അവസ്ഥയിൽ, രാത്രിയും ആഞ്ഞടിക്കാൻ മിറാഷുകളെ അണിനിരത്തുകയായിരുന്നു. മിറാഷിൽ ലേസർ ഗൈഡഡ് ബോംബുകൾ ഘടിപ്പിക്കുവാൻ ഇസ്രായേൽ സഹായം നൽകിയതും മറക്കാൻ കഴിയില്ല.

കാർഗിൽ വിജയത്തിന് ശേഷം മിറാഷ് വിമാനങ്ങൾ രാജ്യത്തിന്റെ മുറിവുണക്കാനുള്ള ബലാക്കോട്ട് ദൗത്യത്തിനാണ് ഉപയോഗിച്ചത്. പുൽവാമയിൽ ഇന്ത്യയെ കണ്ണീരണിയിച്ച പാക് ചതിക്ക് അവരുടെ മണ്ണിൽ തീമഴ വർഷിച്ച് തിരികെ എത്തി ദൗത്യം പൂർത്തിയാക്കിയാണ് മിറാഷുകൾ രാജ്യത്തിന്റെ അഭിമാനം കാത്തത്.

iaf-mirage

മിറാഷ് ഇന്ത്യയിൽ വന്ന വഴി

മിറാഷ് യുദ്ധവിമാനം ഡസോൾട്ട് ഏവിയേഷൻ നിർമ്മിച്ചത് 1978ലാണ്. 1978 ൽ ആദ്യത്തെ വിമാനം പറന്നെങ്കിലും 1984ലാണ് മിറാഷുകൾ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായത്. ഇതിനും ഒരു വർഷം കഴിഞ്ഞാണ് ഈ കരുത്തൻ ഇന്ത്യൻ വ്യോമസേനയിലെത്തിയത്. അമേരിക്കൻ നിർമ്മിത എഫ് 16 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വാങ്ങുന്നതിനുള്ള ഉത്തരമായിട്ടാണ് മിറാഷുകൾ വാങ്ങുവാൻ ഇന്ത്യ തീരുമാനിച്ചത്. 1982 ൽ ഇന്ത്യ 36 സിംഗിൾ സീറ്റർ മിറാഷ് 2000, നാല് ഇരട്ട സീറ്റർ മിറാഷ് 2000 എന്നിവയുടെ ഓർഡർ നൽകിയിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം ശരിയായിരുന്നു എന്ന് പല തവണ ഈ കരുത്തൻ തെളിയിച്ചു. കാർഗിലിലെ മിന്നും പ്രകടനം കണക്കിലെടുത്ത് 2004 ൽ, ഇന്ത്യൻ സർക്കാർ പത്ത് മിറാഷ് 2000 വിമാനങ്ങളുടെ അധിക ഓർഡർ നൽകി. ഇതോടെ ഇന്ത്യയുടെ കൈവശമുള്ള മിറാഷുകൾ 50 ആയി. ഈ വിമാനങ്ങളെ ആധുനിക കാലത്തിന് ഇണങ്ങിയ രീതിയിൽ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള കരാറും ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പിട്ടിട്ടുണ്ട്. 2030 വരെയാണ് ഇതിന്റെ കാലാവധി.

ഇപ്പോൾ കൈവശമുള്ള നാലാം തലമുറ പോരാളികളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പറക്കാനാവാത്ത സെക്കന്റ് ഹാൻഡ് മിറാഷുകളെ ഇന്ത്യ വാങ്ങുന്നത്. ഇപ്പോൾ ഉപയോഗത്തിലുള്ള വിമാനങ്ങൾക്ക് ഭാവിയിൽ ആവശ്യമായ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാൻ ഇതിലൂടെ കഴിയും. ഈ കരുതലിൽ നിന്നു തന്നെ മിറാഷുകൾ വ്യോമസേനയ്ക്ക് എത്ത്രോളം പ്രിയപ്പെട്ടതാണെന്ന് മനസിലാക്കാം. മിറാഷുകളുടെ ഈ കരുത്ത് തന്നെയാണ് അതേ നിർമ്മാണ കമ്പനിയിൽ നിന്നും റഫാലുകളെ സ്വന്തമാക്കാൻ, രാജ്യത്തിനുള്ളിൽ ഏറെ വിവാദമുയർന്നിട്ടും കേന്ദ്ര സർക്കാർ മുന്നോട്ട് പോകാൻ കാരണം. ലേസർ ഗൈഡഡ് ബോംബുകൾ, എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകൾ എന്നിവ വഹിക്കാൻ മിറാഷ് 2000 ന് കഴിയും. ഇന്ത്യയ്ക്ക് പുറമേ ഫ്രാൻസ്, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പാകിസ്ഥാൻ, തായ്വാൻ, പെറു, ഗ്രീസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് മിറാഷ് 2000 ഉപയോഗിക്കുന്നത്.

iaf-mirage

ഗ്വാളിയോറിലെ കരുത്തൻമാർ

അടുത്തിടെ ഇന്ത്യ വാങ്ങിയ രണ്ട് മിറാഷുകളും ഗ്വാളിയോർ എയർബേസിലാണ് എത്തിച്ചത്.
വിവിധ ബാച്ചുകളിലായി ഏകദേശം 51 മിറാഷ് യുദ്ധവിമാനങ്ങളെ ഐഎഎഫ് സ്വന്തമാക്കിയതായും ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ മൂന്ന് സ്‌ക്വാഡ്രണുകൾ രൂപീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെക്കന്റ് ഹാൻഡായാലും മിറാഷുകളെ ഇന്ത്യ സ്വന്തമാക്കുന്നതിന് മറ്റൊരു കാരണം കൂടി വിദഗ്ദ്ധർ കണക്കാക്കുന്നുണ്ട്. ശത്രുരാജ്യങ്ങളും ഇതേ വിമാനം സ്വന്തമാക്കിയിട്ടുള്ളതിനാൽ വരും കാലത്ത് സ്‌പെയർ പാർട്സ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ അവർക്കും ഉണ്ടാവും. നിർമ്മാണം നിർത്തിയ വേളയിൽ ശത്രുവിന്റെ ആയുധം പ്രയോഗിക്കാനാവാതെ തുരുമ്പിക്കുന്നതും ഒരു ലക്ഷ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IAF MIRAGE, MIRAGE, RAFA, IAF, WHY INDI APURCHASE OLD MIRAGE, MIRAGE FIGHTER, BALAK, KARG, KARGIL WAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.