മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിലുള്ള ചക്കളത്തി പോരാട്ടമായിരുന്നു ഇതുവരെ വാർത്തയായിരുന്നതെങ്കിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന്റെ പേരിൽ കോൺഗ്രസ്, കേരളാകോൺഗ്രസ് എം നേതാക്കൾ കൊമ്പു കോർത്തതാണ് പുതിയ വിശേഷം .
പല പേരിൽ കേരളകോൺഗ്രസ് എം നേതാക്കളെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മുൻ കെ.പി.സി.സി പ്രസിഡന്റും സമുന്നത കോൺഗ്രസ് നേതാവുമായ പ്രൊഫ. കെ.എം ചാണ്ടിയുടെ മകൻ സഞ്ജയ് സക്കറിയ അപമാനിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തിനെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതോടെ കോൺഗ്രസിനെതിരെ ജോസ് വിഭാഗം രംഗത്തെത്തി. കേരളാ കോൺഗ്രസ് എമ്മിനെ വേട്ടയാടാൻ ശ്രമിക്കുന്ന കോൺഗ്രസിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നായി ജോസ് വിഭാഗം നേതാക്കൾ .
അതേ സമയം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഭരണ സ്വാധീനം ഉപയോഗിച്ച് ജോസ് കെ. മാണിയും മറ്റു നേതാക്കളും തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് സഞ്ജയ് സക്കറിയാസിന്റെ ഭാര്യ സൂര്യ ആർ. നായർ കോട്ടയത്ത് പത്രസമ്മേളനം നടത്തി ആരോപിച്ചു.
തനിക്കും തന്റെ കുട്ടികൾക്കുമെതിരെ അശ്ലീല, അധിക്ഷേപ പരാമർശങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി കേരളാ കോൺഗ്രസ് എം ഭാരവാഹികൾ പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് തെളിവുകൾ സഹിതം പരാതി നൽകി അറുപതു ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്. 60-ൽ പരം ആളുകളെ കുറിച്ചു പരാതി നൽകിയിട്ടും ഐ.ടി ആക്ട് പ്രകാരം നടപടിയെടുക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്തവരെ പൊലീസ് സംരക്ഷിച്ചു. ഇത് ഭരണ സ്വാധീനത്തിന്റെ ബലത്തിലാണെന്നും അവർ ആരോപിച്ചു.
മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന സഞ്ജയ് സക്കറിയാസിനെതിരെ കേരളാ കോൺഗ്രസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. പാലാക്കാരൻ ചേട്ടൻ എന്ന ഫേസ് ബുക്ക് പേജിന്റെ മാത്രം അഡ്മിനായിരുന്ന സഞ്ജയ് മറ്റു നിരവധി പേജുകളുടെ ഉത്തരവാദിയാണെന്ന കള്ളക്കേസ് ചമച്ചു കുടുക്കുകയായിരുന്നു. ഇതിനെ പിന്തുണച്ച് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പാലാ ഡി.വൈ.എസ് പി ഓഫീസിലേക്ക് ശക്തി പ്രകടനവും നടത്തി . വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല . കൊണ്ടും കൊടുത്തും കേരള കോൺഗ്രസ് ജോസ് - കോൺഗ്രസ് നേതാക്കൾ കട്ടയ്ക്ക് മുന്നേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |