ചിറയിൻകീഴ്: അഴൂർ കുഴിയം കോളനി നിവാസികൾ മഴപെയ്താൽ ദുരിതക്കയത്തിലാണ്. മഴപെയ്താൽ കഠിനംകുളം കായലിന്റെ തീരത്തുള്ള കുഴിയം കോളനിയിൽ വെള്ളക്കെട്ട് പതിവാണ്. ദിവസങ്ങളെടുത്താണ് ഇവിടത്തെ പല വെള്ളക്കെട്ടുകളും മാറുന്നത്. തുടർച്ചയായി രണ്ട് മണിക്കൂർ മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകും. മഴക്കാലമായാൽ പിന്നെ പറയേണ്ട.
ഏകദേശം 25ലധികം വീട്ടുകാർക്ക് മഴക്കാലത്ത് നാലുവശവും വെള്ളം കൊണ്ട് നിറഞ്ഞ് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മഴവെള്ളം കെട്ടിനിന്ന് വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചവർ ഈ മേഖലയിൽ അനവധിയാണ്. വെള്ളക്കെട്ട് കാരണം പുറത്ത് പോകാൻ കഴിയാതെ വീടുകളിൽ തന്നെ കഴിയുകയാണ് പ്രദേശവാസികൾ.
അടച്ചുറപ്പില്ലാത്ത വീടുകളാണ് അധികവും. ശക്തമായ മഴയിൽ മഴവെള്ളം മലവെള്ളപ്പാച്ചിൽ പോലെ കോളനി പ്രദേശങ്ങളിൽ ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
മിക്ക വീട്ടുകാർക്കും മൂന്ന് സെന്റ് മാത്രമാണുള്ളത്. മഴക്കാലത്ത് മരണങ്ങൾ സംഭവിച്ചാൽ ഉറ്റവർക്ക് അടക്കാൻ പോലും സാധിക്കാത്ത അവസ്ഥയും നിലനിൽക്കുന്നു. പഞ്ചായത്തിൽ ശ്മശാനം വേണമെന്ന ആവശ്യവും ഇനിയും പ്രാവർത്തികമായിട്ടില്ല.
വെള്ളക്കെട്ടിന് കാരണം
ഓടയുടെ അഭാവവും നീർച്ചാലുകൾ അടഞ്ഞതും ആറാട്ട് കടവ് - കുഴിയം കോളനി റോഡ് നിർമ്മിച്ചപ്പോൾ മഴവെള്ളം ഒഴുകുന്നതിന് ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്താത്തതുമാണ് ഈ മേഖലയിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ കാരണം.
ചുറ്റും വെള്ളമുണ്ടെങ്കിലും
കുടിക്കാനില്ല
വെള്ളക്കെട്ടിന് പുറമേ കുടിവെള്ളക്ഷാമമാണ് കോളനിവാസികൾ നേരിടുന്ന മറ്റൊരു വിഷയം. ഇവിടത്തെ കിണറുകളിലെല്ലാം ഓരു കലർന്ന മലിനജലമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ശുദ്ധജലത്തിനായി വാട്ടർ കണക്‌ഷനെയാണ് മിക്കവരും ആശ്രയിക്കുന്നത്. അതാകട്ടെ ആഴ്ചയിൽ വല്ലപ്പോഴുമാണ്. ഇതുകൊണ്ടുതന്നെ ശുദ്ധജലത്തിനായി മറ്റിടങ്ങളിൽ പോയി ചുമട്ടു വെള്ളം കോരേണ്ട ഗതികേടിലാണ് പലരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |