കാൺപൂർ: ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യറിന്റെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യക്ക് മികച്ച ലീഡ്. രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺ നേടി ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത ഇന്ത്യ ന്യൂസിലാൻഡിന് മുന്നിൽ 288 റണ്ണിന്റെ വിജയലക്ഷ്യം ഉയർത്തി. ഒരു അവസരത്തിൽ 51 റണ്ണിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ശ്രേയസ് അയ്യറും വൃദ്ധിമാൻ സാഹയും ചേർന്നാണ് കരകയറ്റിയത്. അയ്യർ 65ും സാഹ 61ും റണ്ണെടുത്തു. ഇരുവർക്കും വാലറ്റക്കാരായ രവിചന്ദ്രൻ അശ്വിനും (32) അക്സർ പട്ടേലും (28) മികച്ച പിന്തുണ നൽകി.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ രണ്ടാം ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേട്ടത്തോടെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യൻ താരമായി. അരങ്ങേറ്റ
ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടുന്ന 16ാമത്തെ ഇന്ത്യൻ താരം കൂടിയാണ് ശ്രേയസ് അയ്യർ. ഇതിനു പുറമേ അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും 50 റണ്ണിന് മേലെ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് അയ്യർ. ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് ദിലാവർ ഹുസൈനും സുനിൽ ഗവാസ്കറും മാത്രമാണ്. അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ശ്രേയസ് അയ്യറിന്. ഇരു ഇന്നിംഗ്സിലുമായി 170 റൺസ് സ്വന്തമാക്കിയ അയ്യറിന് മുന്നിൽ 187 റണ്ണുമായി ശിഖർ ധവാനും 177 റണ്ണുമായി രോഹിത് ശർമ്മയുമാണുള്ളത്.
മറുപടി ബാറ്റിംഗിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് നാല് റണ്ണെടുത്തിട്ടുണ്ട്. രണ്ട് റണ്ണെടുത്ത വിൽ യംഗാണ് പുറത്തായത്. അശ്വിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. മത്സരത്തിൽ ഒരു ദിവസം കൂടി ബാക്കി നിൽക്കേ ന്യൂസിലാൻഡിന് ജയിക്കാൻ 280 റൺ കൂടി വേണം. ഒൻപത് വിക്കറ്റുകൾ കൈയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |