SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.11 AM IST

ഷൂസ് തൂക്കി നൃത്തം മുതൽ മുടി മുറിക്കൽ വരെ: റാഗിംഗല്ല,​ഇത് ക്രൂരപീഡനം

1
മംഗൽപാടി ബേക്കൂർ സ്കൂളിലെ റാഗിംഗ് ദൃശ്യത്തിൽ നിന്ന്

കാസർകോട് : കയ്യിൽ ഷൂസ് കെട്ടിത്തൂക്കി ഡാൻസ് കളിപ്പിക്കും . സൗന്ദര്യമത്സരത്തിലെ മോഡലുകളെ അനുകരിപ്പിച്ച് റാമ്പിൽ നടത്തിക്കും നീളം നോക്കി മുടി മുറിപ്പിക്കും. കാസർകോട് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലുള്ള ചില ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പലതിലും പ്ളസ് വൺ വിദ്യാർത്ഥികൾ സീനിയർ കുട്ടികളിൽ നിന്ന് നേരിടേണ്ടിവരുന്നത് ക്രൂരമായ റാംഗിംഗാണ്.

ഉപ്പള ഹയർസെക്കൻഡറി സ്കൂളിലെ മുടിമുറിക്കൽ വിവാദത്തിന് പിന്നാലെ മംഗൽപാടി കൈക്കമ്പ ബേക്കൂർ സ്കൂളിലെ റാംഗിംഗ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജൂനിയർ വിദ്യാർത്ഥികളെ കൊണ്ട് പലവിധ വേഷംകെട്ടിച്ചാണ് മുതിർന്ന വിദ്യാർത്ഥികൾ റാഗിംഗ് നടത്തുന്നത്. ഒരു സംഘം വിദ്യാർഥികൾ സ്കൂളിൽ വച്ച് തന്നെ പരസ്യമായി കുട്ടികളെ അപമാനിക്കുകയാണ്. ഏറെ സമയം റാഗിംഗ് നടന്നിട്ടും ആരും ചോദ്യം ചെയ്യുന്നില്ല. മഞ്ചേശ്വരം താലൂക്കിലെ വിവിധ വിദ്യാലയങ്ങളിൽ ഇത്തരത്തിൽ ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ പീഡിപ്പിക്കുന്ന ഉണ്ടെന്നാണ് വിവരം. ഷൂസും ചെരിപ്പും അഴിച്ചു വെപ്പിച്ച് വെറും കാലിൽ നടത്തിക്കുക, ചുമലിലും കൈകളിലും ചെരുപ്പു കെട്ടിത്തൂക്കുക, വസ്ത്രങ്ങൾ അടിച്ചു മാറ്റുക, ബ്രെയ്ക്ക് ഡാൻസ് ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് റാഗിംഗ് രീതികൾ. ഉപ്പള സ്കൂളിൽ മുടി മുറിച്ചത് സ്കൂൾ ഗേറ്റിന് പുറത്ത് ദേശീയ പാതയോട് ചേർന്നുള്ള സ്ഥലത്ത് ആണെങ്കിൽ ബേക്കൂർ സ്കൂളിലെ റാഗിംഗ് നടന്നത് സ്കൂൾ വരാന്തയിൽ വച്ചാണെന്ന് ദൃശ്യങ്ങളിൽ കാണുന്നു.

സ്കൂളിലെ അദ്ധ്യാപകരോ ജീവനക്കാരോ റാഗിംഗ് തടയുന്നതിനോ മുതിർന്ന വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. റാഗിംഗിന് വിധേയരാകുന്ന കുട്ടികളും തുടർ പഠനം നഷ്ടമാകുമോയെന്ന ആശങ്കയിൽ ആരും പരാതി നൽകുന്നില്ല. വിവാദമായ ഉപ്പള സ്കൂൾ സംഭവത്തിലും പരാതി ഇല്ലാത്തത് ശ്രദ്ധേയമാണ്. കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നിട്ട് ഒരുമാസം പൂർത്തിയാകുന്നതിന് മുമ്പാണ് കാസർകോടിന്റെ വടക്കൻ ഭാഗങ്ങളിലെ റാഗിംഗ് കഥകൾ പുറത്തുവരുന്നത്.

നോക്കുകുത്തികളായി അച്ചടക്കസമിതികൾ

റാഗിംഗ് പോലുള്ള സംഭവങ്ങൾ കർശനമായി തടയുന്നതിന് സ്കൂൾ തലങ്ങളിൽ രൂപീകരിച്ച അച്ചടക്ക സമിതി പേരിൽ മാത്രമാണുള്ളത്. സ്കൂൾ അച്ചടക്കത്തിന് വിരുദ്ധമായി നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനും കർശന നടപടിക്ക് ശുപാർശ ചെയ്യുന്നതിനും അച്ചടക്കസമിതിക്ക് ബാദ്ധ്യതയുണ്ട്. പ്രിൻസിപ്പാൾ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി, ഹെഡ്മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എന്നിവരടങ്ങുന്നതാണ് ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ അച്ചടക്കസമിതി. എന്നാൽ മിക്കയിടത്തും കായിക അദ്ധ്യാപകന് ചുമതല എഴുതിവച്ച് 'അച്ചടക്കം' വരുത്തുകയാണ് സ്കൂളുകൾ. ഘടനാപരമായ ഒരു സംവിധാനം അച്ചടക്ക സമിതിക്ക് ഇല്ലെന്നാണ് അദ്ധ്യാപകർ തന്നെ പറയുന്നത്. പരാതികൾ ഉണ്ടായാലും സമൂഹത്തിൽ സ്കൂളിന്റെ പേര് മോശമാകുമെന്ന് കരുതി പല സംഭവങ്ങളും അച്ചടക്കസമിതി മൂടിവെക്കും. ഗുരുതരമായ കുറ്റങ്ങളിൽ പോലും താക്കീതിൽ ഒതുക്കി ഒഴിവാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.