കൊച്ചി: സ്വകാര്യ ബസിൽ ഒപ്പം യാത്രചെയ്ത യുവതിയെ ശല്യംചെയ്തത് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയ യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ചോറ്റാനിക്കര നാഗപ്പടി കോളനിയിൽ മലയപ്പറമ്പ് വീട്ടിൽ സുനിൽകുമാറിനാണ് (38) കുത്തേറ്റത്. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പനങ്ങാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അനിൽകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സുനിൽ എറണാകുളത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് യാത്രചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. യുവതിയെ ഉപദ്രവിക്കുന്ന വിവരം കണ്ടക്ടറെ അറിയിച്ചതോടെ സുനിലും അനിൽകുമാറും തമ്മിൽ വാക്കുതർക്കമായി. ബസ് ജീവനക്കാർ ഇരുവരെയും വൈറ്റില ഹബ്ബിൽ ഇറക്കിവിട്ടു. ഇതിനിടെ അനിൽകുമാർ സുനിലിനെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വൈറ്റില ഹബ്ബിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് മരട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സെൻട്രൽ, കടവന്ത്ര, പനങ്ങാട് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, അടിപിടി പൊലീസ് സ്റ്റേഷൻ ആക്രമണമടക്കം നിരവധി കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |