പത്തനംതിട്ട: പത്തനംതിട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു വിമര്‍ശനം. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ഉദയഭാനു തുറന്നടിച്ചു.
മന്ത്രി വീണാ ജോർജിന്റെ വിജയം താത്‌പര്യപ്പെടാത്ത ചിലർ പാർട്ടിയിലുണ്ടെന്ന പരാമർശം ഉൾപ്പെടുന്ന സംഘടനാ റിപ്പോർട്ട്, പൊതുചർച്ചയിൽ വീണാ ജോർജിന് എതിരെ ഉയർന്നു വന്ന പരാതികളും വിമർശനങ്ങളും, ഇവ മാധ്യമവാർത്തകളായി എന്നീ മൂന്ന് വിഷയങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം. വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016ൽ തുടങ്ങിയതാണ്. 2016ലും 2021ലും അവരെ തോൽപിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹം ഉള്ളവരാണ്. ഇവര്‍ കുലംകുത്തികളാണ്. ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാം. അത് ചെയ്യുകയും ചെയ്യും. അതേസമയം കുലംകുത്തികളായി തുടരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടറി നല്‍കി.
എം.എല്‍.എയായും പിന്നീട് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങളില്‍ വീണാ ജോര്‍ജിന് മാത്രം അങ്ങനെ ഒരു ഇളവ് അനുവദിച്ചു, അതിന് മറുപടി നല്‍കേണ്ടി വരും എന്ന വിധത്തിലേക്കും ചര്‍ച്ച ഉയര്‍ന്നിരുന്നു. പാര്‍ട്ടി വിശ്വാസികള്‍ക്ക് ആര്‍ക്കും എതിരല്ല. അതുകൊണ്ടു തന്നെ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതില്‍ പാര്‍ട്ടിക്ക് തടസമില്ലെന്നും ഉദയഭാനു മറുപടി നല്‍കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |