നെടുമങ്ങാട്: 'തെളിമ' പദ്ധതി നെടുമങ്ങാട് താലൂക്കിൽ ലക്ഷ്യപ്രാപ്തിയിലേക്ക്. പദ്ധതിയുടെ ഭാഗമായി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ശരിയായ വിവരങ്ങൾ കൂട്ടിച്ചേർക്കാനും ഉപഭോക്താവിന് സുവർണാവസരമൊരുക്കി റേഷൻ കടകളിൽ സ്ഥാപിച്ച 'തെളിമ പരാതിപ്പെട്ടികൾ" പരക്കെ പ്രശംസ പിടിച്ചു പറ്റുകയാണ്. ആദിവാസികളും തോട്ടം തൊഴിലാളികളും തിങ്ങി വസിക്കുന്ന മലയോര കാർഷിക മേഖലയിൽ ഏറെക്കാലമായി നിലനില്ക്കുന്ന ആക്ഷേപത്തിനാണ് തെളിമയുടെ വരയോടെ പരിഹാരമാകുന്നത്. കുടുംബാംഗങ്ങളുടെ അടിസ്ഥാന വിവരങ്ങളും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മയും അടക്കമുള്ള പരാതികൾ ഇതിലൂടെ പരിഹരിക്കപ്പെടും . പരാതിപ്പെട്ടികൾ തുറന്നു പരിശോധനാ നടപടികൾക്ക് ഇന്ന് മുതൽ തുടക്കമാവും. ഇക്കകഴിഞ്ഞ 15 ന് ആരംഭിച്ച പരാതി സ്വീകരിക്കൽ ഡിസംബർ 15 വരെ നീളും. നെടുമങ്ങാട്ട് മാത്രം 338 പരാതിപ്പെട്ടികളാണ് വിവിധ ലൈസൻസികളുടെ കീഴിൽ സ്ഥപിച്ചിട്ടുള്ളത്.
പെട്ടികളുടെ താക്കോൽ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ കൈവശമാണ്. താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി, ജനപ്രതിനിധികൾ എന്നിവരടങ്ങിയ എ.ആർ.ഡി തല വിജിലൻസ് കമ്മിറ്റി പരാതികൾ പരിശോധിച്ച് നടപടിയെടുക്കും. പൊതുവിതരണ രംഗം സുഗമമാക്കാൻ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ആവിഷ്കരിച്ച പദ്ധതിയാണ് 'തെളിമ".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |