കൊല്ലം: റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികൾക്ക് പഞ്ഞമില്ലെങ്കിലും ഇതെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് കൊല്ലത്തിന്റെ ശാപങ്ങളിലൊന്ന്. ജീർണിച്ച സ്റ്റേഷൻ കെട്ടിടങ്ങൾ, മേൽക്കൂരയില്ലാത്ത പ്ളാറ്റ് ഫോമുകൾ, കാടുകയറിയ സ്റ്റേഷൻ പരിസരം എന്നിങ്ങനെ നിരവധി പരിമിതികൾ. കൊല്ലത്തിന് തെക്കോട്ടുളള സ്റ്റേഷനുകളിൽ പ്രധാനപ്പെട്ടവയാണ് ഇരവിപുരവും മയ്യനാടും പരവൂരും.
ഇരവിപുരം
കൊല്ലം - തിരുവനന്തപുരം പാതയിൽ കൊല്ലം കഴിഞ്ഞാൽ ആദ്യത്തെ സ്റ്റേഷൻ. അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും കുറഞ്ഞ റെയിൽവേ സ്റ്റേഷനുകളിൽ ഒന്ന്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിലവിൽ ഒരു ട്രെയിനിനും സ്റ്റോപ്പില്ല. യാത്രക്കാർക്ക് ടോയ്‌ലറ്റ് സൗകര്യങ്ങളില്ല. മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള ഇരിപ്പിടങ്ങളും കുറവ്. പ്ളാറ്റ് ഫോമിന് മതിയായ ഉയരം ഇല്ലാത്തതു മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. അടുത്തകാലത്ത് നീളം കൂട്ടിയ പ്ളാറ്റ് ഫോമിന് മാത്രം ഉയരവും കൂട്ടി. ബാക്കി പഴയ നിലയിൽ കിടക്കുന്നു. പ്ളാറ്റ് ഫോമിന് പല സ്ഥലത്തും മേൽക്കൂരയില്ല. സ്റ്റേഷൻ പരിസരം മുഴുവനും കാടുകയറിയ നിലയിലാണ്.
മയ്യനാട്
ചില എക്സ് പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ട്. ധാരാളം യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണെങ്കിലും സൗകര്യങ്ങൾ തീരെ പരിമിതം. മതിയായ വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ സ്റ്റേഷനിൽ ഇറങ്ങുന്നവർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷം. കൂടുതൽ എക്സ് പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാർക്ക് സഹായകരമാകും. രണ്ടാം നമ്പർ പ്ളാറ്റ് ഫോമിന്റെ നീളവും ഉയരവും വർദ്ധിപ്പിക്കണം. സ്റ്റേഷനോടു ചേർന്ന് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മയ്യനാട് ജംഗ്ഷനിൽ റെയിൽവേ ഗേറ്റ് പലപ്പോഴും അടച്ചിടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നു.
പരവൂർ
കൊല്ലം കഴിഞ്ഞാൽ വലിയ സ്റ്റേഷനുകളിൽ ഒന്ന്. പുറ്റിങ്ങൽ ഉൾപ്പെടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെയും താന്നി, പൊഴിക്കര, പരവൂർ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും കവാടം. യാത്രക്കാരുടെ വലിയ തിരക്കുള്ള സ്റ്റേഷൻ. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ സാറ്റ് ലൈറ്റ് സ്റ്റേഷനായി ഉയർത്താൻ സാധിക്കുന്ന സ്റ്റേഷൻ കൂടിയാണ് പരവൂർ. കൂടുതൽ എക്സ് പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യം. റെയിൽവേ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാക്കാം. സ്റ്റേഷനിൽ പിറ്റ് ലൈൻ സൗകര്യം ഒരുക്കിയാൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |