വെല്ലിംഗ്ടൺ: പ്രസവ വേദനയ്ക്കിടയിൽ ആശുപത്രിയിലേക്ക് ഒറ്റയ്ക്ക് സൈക്കിളോടിച്ചെത്തി കുഞ്ഞിന് ജന്മം കൊടുത്ത് സമൂഹമാദ്ധ്യമങ്ങളിലെ താരമായിരിക്കുകയാണ് ന്യൂസിലാന്റ് പാർലമെന്റ് അംഗം ജൂലി ആൻ ജെന്റർ. പ്രസവിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇവർ ഒറ്റയ്ക്ക് സൈക്കിൾ ഓടിച്ച് ആശുപത്രിയിലേക്ക് പോയത്. ജൂലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെ ജൂലി പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
'ഇന്ന് പുലർച്ചെ 3.04ന് ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം എത്തിയിരിക്കുന്നു. പ്രസവമടുത്ത സമയത്ത് സൈക്കിൾ ചവിട്ടാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ എങ്ങനെയോ അത് സംഭവിച്ചു പോയി. ഇപ്പോൾ ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ട്. എല്ലാം ശുഭമായി അവസാനിച്ചതിൽ സന്തോഷമുണ്ട്.' - ജൂലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
പുലർച്ചെ രണ്ട് മണിയോടെയാണ് ജൂലിക്ക് നേരിയ പ്രസവ വേദന അനുഭവപ്പെട്ടു തുടങ്ങിയത്. പങ്കാളിയായ പീറ്റർ നൺസിനൊപ്പം കാർഗോ ബൈക്കിൽ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള സാധനങ്ങളടങ്ങിയ വലിയ ബാഗ് ഉള്ളതിനാൽ രണ്ട് പേർക്ക് ഒരു സൈക്കിളിൽ പോവാൻ ബുദ്ധിമുട്ടായി. ഇതോടെ ജെന്റർ ഒറ്റയ്ക്ക് കാർഗോ ബൈക്കിൽ ആശുപത്രിയിലേക്ക് പോയി. മറ്റൊരു സൈക്കിളിൽ സാധനങ്ങളുമായി പീറ്ററും ആശുപത്രിയിലെത്തി. ആശുപത്രിയിൽ എത്തിയതിന് തൊട്ടു പിന്നാലെ ജെന്റർ കുഞ്ഞിന് ജന്മം നല്കുകയും ചെയ്തു. സൈക്കിൾ യാത്രയ്ക്കിടയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്ന് ജൂലി പറഞ്ഞു. ഗ്രീൻ പാർട്ടി അംഗമായ ജൂലിക്കും പങ്കാളിക്കും സ്വന്തമായി കാർ ഇല്ല. ഇതിന് മുൻപും സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തിയാണ് ജൂലി ആദ്യ കുഞ്ഞിനും ജന്മം നല്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |